മഞ്ഞപ്പട്ടുടുത്ത്, തലയിൽ മയിൽപ്പീലിചൂടി കൈയ്യിൽ ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് യഹ്യാൻ
മഞ്ഞപ്പട്ടുടുത്ത്, തലയില്‍ മയില്‍പ്പീലിചൂടി കൈയ്യിൽ ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി കുഞ്ഞ് മുഹമ്മദ് യഹ്യാൻ,കൂടെ മകന്‍റെ മോഹങ്ങളെ മുന്നോട്ട് നയിച്ച് വീൽചെയർ തള്ളിക്കൊണ്ട് ഉമ്മുമ്മയും . കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ശോഭാ യാത്രയില്‍ ഏവരുടെയും മനം നിറച്ച കാഴ്ചയായിരുന്നുവത്. വെസ്റ്റ്ഹില്‍ സ്വദേശി ഭിന്നശേഷികാരനായ മുഹമ്മദ് യഹ്യാന്‍റെ ആഗ്രഹമായിരുന്നു ഉണ്ണിക്കണ്ണനായി ശോഭായാത്രയില്‍ പങ്കെടുക്കണമെന്നത്, മകൻറെ മോഹത്തിന് കൂട്ടായി ഉമ്മുമ്മയും ചേർന്നപ്പോൾ മുഹമ്മദ് യഹ്യാൻറെ ആ മോഹം പൂവണിഞ്ഞു. ജന്മനാൽ വൈകല്യമുള്ള യഹ്യാൻ വീല്‍ച്ചെയറിലാണ് ഉണ്ണിക്കണ്ണനായി അണിഞ്ഞൊരുങ്ങിയെത്തിയത്. ഉമ്മയ്ക്കൊപ്പം എത്തിയ യഹ്യാന് ആദ്യാനുഭവമായിരുന്നു ശോഭായാത്ര. ഇപ്പോള്‍ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. തന്റെ വൈകല്യങ്ങളൊന്നും അവന്‍റെ ആഗ്രഹങ്ങള്‍ക്ക് തടസ്സമായില്ല തന്‍റെ പ്രായമുള്ള കുട്ടികള്‍ ഓടിച്ചാടി നടക്കുമ്പോള്‍ മാറി നില്‍ക്കാൻ യഹ്യാന്‍റെ മനസ്സ് അനുവദിച്ചില്ല. മുൻ വര്‍ഷങ്ങളില്‍ റോഡരികില്‍ നിന്ന് മാത്രം കണ്ടിട്ടുള്ള ശോഭായാത്രയില്‍ തനിക്കും പങ്കെടുക്കണമെന്നൊരാഗ്രഹം പഞ്ഞപ്പോള്‍ ഉമ്മൂമ്മ ഒപ്പം നിന്നു. മഞ്ഞപ്പട്ടും കിരീടവും മയില്‍പ്പീലിയും ചൂടി ഉണ്ണിക്കണ്ണനായി ശോഭായാത്രയില്‍ മുഹമ്മദ് യഹ്യാനുമെത്തി. മകന്‍റെ എന്ത് പറഞ്ഞാലും തങ്ങളാല്‍ ആവുന്നതാണെങ്കില്‍ സാധിച്ചുകൊടുക്കുമെന്നും അവന്‍റെ മുഖത്തെ ചിരിയാണ് തങ്ങളുടെ സന്തോഷമെന്നും ഉമ്മുമ്മ ഫരീദ പറഞ്ഞു.
വലുതാകുമ്പോള്‍ സയന്‍റിസ്റ്റാകണമെന്നാണ് മുഹമ്മദ് യഹ്യാന്‍റെ സ്വപ്നം. യഹ്യായാന‍്റെ മസിലുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇപ്പോള്‍ ചികിത്സയിലാണ്. ചികിത്സ ഫലം കാണുമെന്നും കുട്ടിക്ക് നടക്കാനാകുമെന്നും ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. അതു കൊണ്ട് തന്നെ അടുത്ത തവണ വീല്‍ ചെയര്‍ വീട്ടില്‍ വെച്ച്, നടന്നല്ല ഉണ്ണിക്കണ്ണനായി ഓടി വരുമെന്ന് പറഞ്ഞാണ് യഹ്യാൻ പോകുന്നത്.
Photo Courtesy : Google/ images are subject to copyright