സോളാര്‍ കേസ്; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ടി ജി നന്ദകുമാര്‍
സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദകത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ടി ജി നന്ദകുമാർ. പരാതിക്കാരിയുടെ കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിരുന്നെന്നും ടി ജി നന്ദകുമാർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു രൂപ പോലും വാങ്ങാതെയാണ് മാധ്യമത്തിന് കത്ത് നൽകിയത്. പരാതിക്കാരിയുടെ 1.25 ലക്ഷം രൂപ നൽകിയാണ് കത്ത് താന്‍ വാങ്ങിയതെന്നും ടി ജി നന്ദകുമാർ വെളിപ്പെടുത്തി. മുൻനിര ചാനല്‍ എന്ന നിലയിലാണ് ആ മാധ്യമത്തിന് കത്ത് നല്‍കിയത്. അവർ കത്ത് പുറത്ത് വിട്ടത് പരാതിക്കാരിയെ കണ്ട് ഉറപ്പാക്കിയ ശേഷമാണ്. 2021 ൽ പരാതിക്കാരിയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർക്ക് ഈ കേസ് കലാപത്തിൽ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ടി ജി നന്ദകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
2011 മുതൽ 2016 വരെയുള്ള ഉമ്മൻചാണ്ടി സർക്കാർ തനിക്കെതിരെ രണ്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. രണ്ട് കേസുകളും സിബിഐ റഫർ ചെയ്ത ശേഷം അവസാനിപ്പിക്കുകയായിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി എസ് അച്യുതാനന്ദന്‍ തന്നോട് അവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള 25 പേജുള്ള കത്ത് അടക്കം പരാതിക്കാരിയെഴുതിയെന്ന് പറയുന്ന കുറെ കത്തുകള്‍ കൈമാറുകയായിരുന്നു. 2016 ലാണ് ശരണ്യ മനോജ് കത്ത് ഏൽപ്പിച്ചതെവെന്നും ടി ജി നന്ദകുമാർ പറയുന്നു. കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിന്‍റെ സമയത്തോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തത്. ശരണ്യ മനോജും പരാതിക്കാരിയും തന്നെ കാണാന്‍ വന്നപ്പോള്‍ അമ്മയുടെ ചികിത്സയുടെ കാര്യം പറഞ്ഞത് കൊണ്ടാണ് പരാതിക്കാരിയ്ക്ക് താന്‍ പണം നല്‍കിയത്. പരാതിക്കാരിയ്ക്ക് മൂന്ന് തവണയായിട്ടാണ് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ നൽകിയത്. ഇതല്ലാതെ മറ്റൊരു സാമ്പത്തികയിടപാടും ഈ കത്തിന്‍റെ പേരില്‍ ഉണ്ടായിട്ടില്ലെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി.
2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരാതിക്കാരി പിണറായി വിജയനെതിരെ പരാതി നല്‍കിയിരുന്നു. പരാതിക്കാരി അന്ന് പിണറായിയെ കണ്ടത് സ്വമേധയയാണെന്നും താന്‍ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി. കത്തു പുറത്ത് വിടാൻ ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. പിണറായി തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല. പിണറായി വിജയനെ കണ്ടത് എകെജി സെന്‍ററിന് മുന്നിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും ടി ജി നന്ദകുമാർ പറയുന്നു. ഗണേഷ് കുമാര്‍ തന്നോട് ശത്രുതാ മനോഭാവം ഉള്ളയാളാണെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു
ടി ജി നന്ദകുമാർ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറക്കിവിട്ടിരുന്നുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിനാണ്. കേരള ഹൗസിൽ ബ്രേക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ദല്ലാളിനോട് ഇറങ്ങി പോകാൻ പറഞ്ഞയാളാണ് താൻ. അത് പറയാൻ വിജയന് മടിയില്ലെന്നും ദല്ലാൾ തന്റെ അടുത്ത് വന്നുവെന്നത് ആവശ്യത്തിന് വേണ്ടി കെട്ടി ചമച്ച കഥയാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. കേസില്‍ താൻ പ്രത്യേക താല്പര്യം കാണിച്ചു എന്നത് ശരിയല്ല. സോളാറിൽ രാഷ്ട്രീയ താല്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.
Photo Courtesy : Google/ images are subject to copyright