സോളാർ ലൈംഗികാരോപണക്കേസ്; പുതിയ വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണൻ

സോളാര്‍ ലൈംഗികാരോപണക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി സരിത എസ് നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിക്കെതിരെഗൂഢാലോചന നടത്തിയത് ഗണേഷ് കുമാറാണെന്നും സരിത ജയിലില്‍ നിന്നും എഴുതിയ കത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുകളുണ്ടായെന്നും ഫെനി വെളിപ്പെടുത്തി. സോളാര്‍ തട്ടിപ്പുകേസിന്റെ ആദ്യ നാളുകളില്‍ സരിതയുടെ അഭിഭാഷകനായിരുന്നു ഫെനി. അക്കാലത്ത് കേസുമായി ബന്ധപ്പെട്ട് ചാനലുകളിലും മറ്റും സജീവമായി പങ്കെടുക്കാറുള്ള ഫെനി വഴിയാണ് കത്ത് പുറത്തുവിടുമെന്ന് സരിത ആദ്യം അറിയിച്ചത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കത്ത് ഉടന്‍ പുറത്തുവിടുമെന്നും ഫെനി അന്ന് പറയുകയുണ്ടായി. ഈ കത്ത് ആണ് പിന്നീട് ബാലകൃഷ്ണ പിള്ളയുടെ കൈയ്യില്‍ കിട്ടിയത്. കത്തില്‍ ഗണേഷ് കുമാര്‍ ചില തിരിമറികള്‍ നടത്തിയെന്നാണ് ഫെനിയുടെ ഇപ്പോഴത്തെ ആരോപണം.

ഉമ്മന്‍ ചാണ്ടിയുടെ പേരിനൊപ്പം ജോസ് കെ മാണിയുടെ പേരുകൂടി ഇതില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. സരിത ജയിലില്‍ വെച്ചെഴുതിയ 21 പേജുള്ള കത്ത് ഗണേഷ് കുമാറിന്റെ സഹായി പ്രദീപ് കോട്ടാത്തലയ്ക്കാണ് കൈമാറിയത്. കത്തില്‍ ഗണേഷിനെതിരേയും പീഢനപരാതിയിരുണ്ടായിരുന്നു. അത് ഒഴിവാക്കി 4 പേജുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. എഴുതിച്ചേര്‍ത്ത പേജുകള്‍ ഉള്‍പ്പെടെയുള്ള കത്ത് പിന്നീട് സരിതയ്ക്ക് തന്റെ കാറില്‍ വെച്ച്‌ ശരണ്യ മനോജ് ആണ് കൈമാറുന്നത്. ജാമ്യത്തിലിറങ്ങിയശേഷം ആ കത്തുമായാണ് സരിത വാര്‍ത്താസമ്മേളനം നടത്തിയതെന്നും ഫെനി പറയുന്നു. ഫെനിയുടെ വാദം ശരിയാണെങ്കില്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന ഗണേഷ് കുമാര്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തത് എന്തിനെന്നത് വ്യക്തമല്ല. ഗണേഷിന്റെ പാര്‍ട്ടി പിന്നീട് യുഡിഎഫ് വിടുകയും ചെയ്തു. ജോസ് കെ മാണിയുടെ പേര് എഴുതിച്ചേര്‍ത്തതിലും കാരണം അവ്യക്തമാണ്. അന്ന് യുഡിഎഫ് വിടുമെന്ന് പ്രതീക്ഷിച്ചിരുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താനാണോ ഇത്തരമൊരു നീക്കം നടത്തിയതെന്ന് സംശയിക്കുന്നു. ജോസ് കെ മാണിക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതുമല്ല. ഡല്‍ഹിയിലെ ഒരു പബ്ലിക് ടോയ്‌ലെറ്റില്‍ വച്ച്‌ അരുതാത്ത ബന്ധത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു ആരോപണം.

ജോസ് കെ മാണിക്കെതിരായ നീക്കത്തിന് പിന്നില്‍ പിസി ജോര്‍ജ്ജാണെന്നും പിന്നീട് പറഞ്ഞുകേട്ടിരുന്നു. യുഡിഎഫിന്റെ ഭാഗമായിരിക്കെ സോളാര്‍ കേസില്‍ സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി എത്തിയ വ്യക്തിയാണ് ജോര്‍ജ്ജ്‌. സ്വന്തം പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളുണ്ടാക്കിയ പിസി ജോര്‍ജ്ജ്‌ , ജോസ് കെ മാണിക്ക് കുരുക്കിടുകയായിരുന്നെന്ന് ചിലര്‍ ആരോപിച്ചിരുന്നു. പിന്നീട് പിസി ജോര്‍ജ്ജ് ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലാവുകയും ചെയ്തു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.