സ്വകാര്യാശുപത്രികൾ ആരോഗ്യ ഇന്‍ഷുറൻസ് പദ്ധതിയിൽ നിന്നും പിന്‍മാറുന്നു
സ്വകാര്യാശുപത്രികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും പിന്‍മാറുന്നു. കോടികളാണ് കുടിശ്ശിഖയിനത്തിൽ സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത്.ഒരു വര്‍ഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഒക്ടോബർ ഒന്ന് മുതൽ 400 ആശുപത്രികളാണ് താൽക്കാലികമായി കാരുണ്യസുരക്ഷ ആരോഗ്യപദ്ധതി ഉപേക്ഷിക്കുന്നത്. 350 കോടിയോളം രൂപ കുടിശ്ശികയുള്ളതില്‍ 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യസുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശിഖയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്ന് മുതല്‍ പിന്മാറാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെയുള്ള പണം നിരവധി ആശുപത്രികള്‍ക്കും ലഭിക്കാനുണ്ട്.
14 കോടി രൂപ കുടിശ്ശിഖ കിട്ടാത്തതിനാൽ ഈ മാസം 26 മുതല്‍ രോഗികൾക്ക് കാരുണ്യസഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബോര്‍ഡ് വെച്ചുകഴിഞ്ഞു. സര്‍ക്കാര്‍ അടിയന്തിരമായി 104 കോടി അനുവദിച്ചത് തീരുമാനത്തില്‍ നിന്നും പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ പിന്മാറാത്ത സാഹചര്യത്തിലാണ്. അതേ സമയം കുടിശ്ശിഖ മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനഃരാലോചനയില്ലെന്ന് കെപിഎച്ച്‌എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിഖ തീര്‍ക്കണമെന്നാവശ്യവുമായി മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെ പി എച്ച് എ ചൂണ്ടിക്കാട്ടുന്നു.
Photo Courtesy : Google/ images are subject to copyright