കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എസ് ടി ജ്വല്ലറി ഉടമ സുനിൽ കുമാർ ഇഡിക്ക് മൊഴി നൽകി
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാർ ഒരു കോടി രൂപ നൽകിയെന്ന് ഇഡിക്ക് മുന്നില്‍ വെളിപ്പെടുത്തലുമായി എസ്ടി ജ്വല്ലറി ഉടമ സുനിൽ കുമാർ. പണം നൽകിയത് മകളുടെ വിവാഹത്തിന് വേണ്ടിയാണെന്നും സുനിൽ കുമാർ ഇഡിക്ക് മൊഴി നല്‍കി. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും സുനില്‍ കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മൂന്നാമത്തെ നോട്ടീസിലാണ് ഇയാള്‍ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തിയത്. പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയും സതീഷ് കുമാറിന്റെ സഹോദരനും ഇഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. അതേ സമയം സതീഷ് കുമാറിന്‍റെ ബെനാമിയാണോ സുനില്‍ കുമാര്‍ എന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്. സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനുള്ള സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കണ്ണന്‍റെ സഹായികൾ ഇഡിക്ക് മുമ്പാകെ രേഖകളുമായി എത്തിയത്. കണ്ണന്‍റെയും കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമി, നിക്ഷേപങ്ങൾ, സ്വർണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സൗഹൃദവും ഒപ്പം നടത്തിയ വിദേശയാത്രകളും തൃശൂർ സഹകരണ ബാങ്ക് ഭാരവാഹി എന്ന നിലയിൽ കണ്ണൻ നൽകിയ സഹായങ്ങളുമാണ് സംശയ നിഴലിലുള്ളത്. എന്നാല്‍, കണ്ണന്‍ സമര്‍പ്പിച്ച രേഖകൾ അപൂർണ്ണമാണെന്നാണ് ഇ ഡി പറയുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ എം കെ കണ്ണന്‍റെ പ്രതിനിധികൾ ഇന്നലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് എം.കെ. കണ്ണന്‍റെ പ്രതിനിധികള്‍ ഇഡി ഓഫീസിലെത്തിയത്. എം.കെ. കണ്ണന്‍റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ ഇ ഡി അനുവദിച്ച സമയപരിധി ഇന്നലെ ആയിരുന്നു. ഇതിനിടെയാണ് എം.കെ. കണ്ണന്‍ നേരിട്ടെത്താതെ പ്രതിനിധികള്‍ രേഖകളുമായി ഇഡി ഓഫീസിലെത്തിയത്.
Photo Courtesy : Google/ images are subject to copyright