വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം പുറത്തെടുത്തു; പുരുഷന്റെതാണെന്ന് നിഗമനം
കാര്യവട്ടം ക്യാമ്പസിനുള്ളിലെ ഉപയോഗ ശൂന്യമായ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം പുറത്തെടുത്തു. അസ്ഥികൂടം പുരുഷന്റേതെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിനുള്ളിൽ തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിനോടൊപ്പം കുരുക്കിട്ട കയറും സമീപത്ത് നിന്നും കണ്ടെത്തി. തൂങ്ങി മരണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് 20 അടി താഴ്ച്ചയിൽ കിടന്നിരുന്ന അസ്ഥികൂടം പുറത്തെടുത്തത്. പരിശോധനയ്ക്കായി ഫോറൻസിക്ക് വിദഗ്ധരും ടാങ്കിനുള്ളിൽ ഇറങ്ങിയിരുന്നു. ഇന്നലെയാണ് കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് അസ്ഥികൂടം ആദ്യം കണ്ടത്. കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും കാട് മൂടി കിടക്കുന്ന പ്രദേശമായതിനാൽ അസ്ഥികൂടം പുറത്തെടുക്കാൻകഴിഞ്ഞിരുന്നില്ല. ഇതേതുടർന്നാണ് ഇന്ന് പ്രദേശം വൃത്തിയാകിയതിന് ശേഷം ടാങ്കിൽ ഇറങ്ങിയത്.
Photo Courtesy: Google/ images are subject to copyright