സിദ്ധാർഥന്റെ മരണം: രേഖകൾ സിബിഐക്ക് കൈമാറി
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകള്‍ സിബിഐക്ക് സംസ്ഥാനം കൈമാറി. സ്പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് പഴ്സണല്‍ മന്ത്രാലയത്തിന് രേഖകള്‍ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് 16ന്. സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പില്‍നിന്നു വിജ്ഞാപനത്തിന്റെ കോപ്പി കൊച്ചിയിലെ സിബിഐ ഓഫിസിലേക്കും മറ്റൊരു പകർപ്പ് ഡിജിപിക്കുമാണ് അയയ്ക്കുന്നത്. ആഭ്യന്തര സെക്രട്ടറിക്കുവേണ്ടി ഡപ്യൂട്ടി സെക്രട്ടറിയാണു കൊച്ചിയിലെ സിബിഐ വിഭാഗത്തിന്റെ തലവനു കത്തയച്ചത്. അന്വേഷണം വേണോ എന്നു തീരുമാനിക്കേണ്ടത് സിബിഐയാണ്. അന്വേഷണം വൈകിപ്പിക്കാനാണു നീക്കമെന്ന് സിദ്ധാർഥന്റെ കുടുംബം ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം വൈകിയാല്‍ തെളിവുകള്‍ നശിപ്പിക്കാനാകുമെന്നും കുടുംബം അറിയിച്ചു.
Photo Courtesy: Google/ images are subject to copyright