കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം; തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം
തെരഞ്ഞെടുപ്പിന് രണ്ടുനാള്‍ മാത്രം ബാക്കി നിൽക്കേ വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം.
നാലുപേര്‍ വയനാട് തലപ്പുഴ കമ്പമല ഭാഗത്ത് എത്തിയതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ ആറുമണിയോടെയാണ് നാലംഗ സംഘം ഇവിടെയെത്തിയത്. ജനവാസകേന്ദ്രത്തില്‍ 20 മിനിറ്റോളം തങ്ങിയ ശേഷം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് മടങ്ങി. നാല്‍വര്‍ സംഘത്തിലെ രണ്ടുപേര്‍ ആയുധധാരികളായിരുന്നു. മുടിനീട്ടി വളര്‍ത്തിയ രണ്ടുപേരും സംഘത്തില്‍ ഉണ്ടായിരുന്നു. കമ്പമല ജംഗ്ഷന്‍ കേന്ദ്രീകരിച്ച് എത്തിയ ഇവര്‍ മുദ്രാവാക്യം വിളികള്‍ നടത്തുകയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തു. തോട്ടം തൊഴിലാളികള്‍ ഏറെയുള്ള മക്കിമല ഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ എത്തയത്. സ്ഥിരമായി മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള സ്ഥലമാണ് വയനാട്.
‘വോട്ട് ചെയ്തിട്ട് കാര്യമില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം’ കമ്പമലയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിന്‍റെ ആഹ്വാനം ഇങ്ങനെയായിരുന്നു. ഇന്ന് പുലർച്ചെയാണ് വയനാട് കമ്പമലയിൽ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. എന്നാൽ മാവോയിസ്റ്റുകളോട് ടൗണിലേക്ക് വരാനായിരുന്നു നാട്ടുകാരുടെ മറുപടി. ജനങ്ങള്‍ കൂടിയാല്‍ ഏത് ടൗണിലേക്കും തങ്ങള്‍ വരുമെന്ന് മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ പറഞ്ഞപ്പോൾ, എന്നാല്‍ നിങ്ങള്‍ തലപ്പുഴ ടൗണിലേക്ക് വരൂ എന്ന് മാവോയിസ്റ്റുകളെ ജനങ്ങൾ വെല്ലുവിളിക്കുകയും ചെയ്തു. സംഘത്തിലെ മൂന്നുപേരെ ഇതിനകം തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സിപി മൊയ്തീന്‍, മനോജ്, സോമന്‍ എന്നിവരാണവര്‍. നാലാമന്‍ ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Photo Courtesy: Google/ images are subject to copyright