കോവിഷീൽഡ് വാക്‌സിന് ഗുരുതരപാർശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിർമ്മാതാക്കൾ
കോവിഡ് പ്രതിരോധവാക്‌സിനായ കോവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിച്ച് നിർമ്മാതാക്കൾ. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമ്മാതാക്കളായ ആസ്ട്ര സെനേക വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് ആസ്ട്രാസെനേക യു.കെ കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.
കോവിഷീൽഡ് കുത്തിവച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടവർ നടപടി ആവശ്യപ്പെട്ട് അടുത്തിടെ യുകെ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് കോടതി പാർശ്വഫലങ്ങൾ ഉണ്ടോയെന്നത് സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർമ്മാണകമ്പനിയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കമ്പനി പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയെ അറിയിച്ചിട്ടുള്ളത്. 2021 ഏപ്രിലിൽ വാക്‌സിൻ എടുത്തതിന് പിന്നാലെ ജെയ്മി സ്‌കോട്ടിൻ എന്ന വ്യക്തിയ്ക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹമാണ് ആദ്യം വാക്‌സിനെതിരെ കോടതിയെ സമീപിച്ചത്. വാക്‌സിൻ എടുത്തതിന് പിന്നാലെ ശരീരത്തിൽ സംഭവിച്ച മാറ്റങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ രേഖകളും അദ്ദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ പേർ കോടതിയെ സമീപിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 51 കേസുകളാണ് കോടതി രജിസ്റ്റർ ചെയ്തിട്ടുള്ളത്.ആദ്യം ഈ ആരോപണം ആസ്ട്രാസെനേക നിഷേധിച്ചിരുന്നു. എന്നാൽ കോടതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതോടെ കമ്പനി പാർശ്വഫലം ഉണ്ടെന്ന് സമ്മതിയ്ക്കുകയായിരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ വ്യാപകമായി ഉപയോഗിച്ചിരുന്ന വാക്‌സിനാണ് കോവിഷീൽഡ്. സെറം ഇൻസ്റ്റിട്യൂട്ടുമായി ചേർന്നായിരുന്നു രാജ്യത്ത് ഇതിന്റെ വിൽപ്പന. കോവിഷീൽഡിന് പുറമേ വാക്‌സ്‌സെവരിയ എന്ന വാക്‌സിനും വികസിപ്പിച്ചിരുന്നു. അതേസമയം ആസ്ട്രാ സെനേകയുടെ വെളിപ്പെടുത്തൽ കൂടുതൽ നിയമപോരാട്ടങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് സൂചന.
Photo Courtesy: Google/ images are subject to copyright