ഇപി തെറ്റ് ചെയ്തിട്ടിന്നും ദല്ലാൾ നന്ദകുമാറുമായിട്ടുള്ള കൂട്ട്‌കെട്ട് തെറ്റെന്ന് സിപിഎം സംസ്ഥാന നേതൃത്വം
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ പിന്തുണച്ച് സിപിഎം നേതൃത്വം. കൂടിക്കാഴ്ചയിൽ തെറ്റില്ലെന്നാണ് ഇപ്പോൾ സിപിഎം വ്യക്തമാക്കുന്നത്. അതേസമയം ദല്ലാൾ നന്ദകുമാറുമായുള്ള കൂട്ട് തെറ്റാണെന്നും നേതൃത്വം വിലയിരുത്തി.
പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ഒത്താശ ചെയ്ത ദല്ലാൾ നന്ദകുമാറുമായി സൗഹൃദം പാടില്ലായിരുന്നുവെന്നും പാർട്ടി വ്യക്തമാക്കി. നേരത്തെ ദല്ലാൾ നന്ദകുമാറിനെ പരോക്ഷമായി വിമർശ്ശിച്ച് പാപിയുടെ കൂടെ ശിവൻ ചേർന്നാൽ ശിവനും പാപിയാകും എന്ന തരത്തിൽ മുഖ്യമന്ത്രി പരാമർശം നടത്തിയിരുന്നു. ഈ അഭിപ്രായത്തോട് യോജിക്കുന്നത് ആണ് പാർട്ടിയുടെ നിലപാടും ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച ചർച്ചകളിൽ നിന്നും ഇപിയെ എത്രയും വേഗം പുറത്തെത്തിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതേ തുടർന്നാണ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇപിയ്ക്ക് പാർട്ടി ക്ലീൻ ചിറ്റ് നൽകിയത്. വാർത്തകളും ചർച്ചകളും പാർട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് നിലവിൽ പാർട്ടി വിലയിരുത്തുന്നത്. ഇതേ തുടർന്ന് രാഷ്ട്രീയ പ്രത്യാഘാതം വരെ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും നേതൃത്വം നിരീക്ഷിക്കുന്നു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകളെ പ്രതിരോധിക്കാൻ പാർട്ടിയിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് ഇപി കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇപിയ്‌ക്കെതിരെ നടപടിയെടുക്കുന്നത് പാർട്ടിയ്ക്ക് തിരിച്ചടി ആയേക്കാം. അദ്ദേഹം നടത്തുന്ന തുടർ പ്രതികരണങ്ങൾ പാർട്ടിയെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാമെന്നും ആശങ്കയുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഇപിയ്ക്ക് പിന്തുണ നൽകാൻ പാർട്ടി തീരുമാനിച്ചത്.
Photo Courtesy: Google/ images are subject to copyright