നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവ് ജീവനൊടുക്കി
പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കൈ ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യ ചെയ്‌തു. തൊടുപുഴ സ്വദേശി ശരത്തിന്റെ ഭാര്യയും കാസർകോട് മുളിയാർ കോപ്പാളംകൊച്ചി സ്വദേശിനിയുമായ ബിന്ദുവാണ് (30) നാല് മാസം പ്രായമായ മകള്‍ ശ്രീനന്ദനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകളുടെ ഞരമ്പ് മുറിച്ച് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കുഞ്ഞിനെ അവശനിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തി. ഉടനെ ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടില്‍ നിന്ന് രണ്ട് ദിവസം മുൻപാണ് ബിന്ദു സ്വന്തം വീട്ടിലേക്ക് വന്നത്. ആറ് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. മൃതദേഹങ്ങള്‍ കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശരത് – ബിന്ദു ദമ്പതികളുടെ മറ്റൊരു കുട്ടിയാണ് ശ്രീഹരി. കോപ്പാളംകൊച്ചിയിലെ രാമചന്ദ്രന്റെയും ലളിതയുടെയും മകളാണ് ബിന്ദു. സഹോദരങ്ങള്‍ – സിന്ധു, രമ്യ.
Photo Courtesy: Google/ images are subject to copyright