പുതിയ സാമ്പത്തീക വർഷത്തിൽ കേരളത്തിൽ നിലവിൽവരുന്ന മാറ്റങ്ങൾ
പുതിയ സാമ്പത്തികവർഷത്തിലേക്ക് കടക്കുന്നതോടെ സംസ്ഥാനത്തും പ്രകടമായ മാറ്റങ്ങൾ നിലവിൽ വരുന്നു. വരുമാന വർദ്ധനയ്ക്കായി സംസ്ഥാന ബജറ്റിൽ നിർദ്ദേശിച്ച നികുതി – ഫീസ് വർദ്ധനകൾ ഇന്ന് നിലവിൽ വരും. കോടതി വ്യവഹാരങ്ങൾക്ക് ചെലവേറും. കുടുംബ കോടതികളിലെ ഫീസ് നിരക്കും വർദ്ധിക്കുന്നതോടൊപ്പം ചെക്ക് കേസിനുള്ള വ്യവഹാരത്തുകയും കൂടും.
കെ എസ് ഇ ബിയുടെ ഡ്യൂട്ടി യൂണിറ്റിന് ആറിൽ നിന്ന് പത്തുപൈസയാക്കിയെങ്കിലും തൽക്കാലം വൈദ്യുതി നിരക്കിൽ ഇത് പ്രതിഫലിക്കില്ല. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിൻറെ ഗാലനേജ് ഫീസ് 10 രൂപയായി ഉയരുന്നതിനാൽ ബെവ്‌കോയുടെ വരുമാനം കുറയും, പക്ഷേ മദ്യത്തിൻറെ വില കൂടില്ല. ഭൂമിയുടെ ഉപയോഗത്തിന് അനുസരിച്ച് ന്യായവില നിശ്ചയിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ ഇത് വരെ പൂർത്തിയായിട്ടില്ല. ഭൂമി തരംതിരിക്കലടക്കം പൂർത്തിയായ ശേഷം മാത്രമേ നിർദ്ദേശം നടപ്പാകുകയുള്ളു. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും കെട്ടിട – പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടിയും ഉയരും. റബറിൻറെ താങ്ങുവില 178 ൽ നിന്ന് 180 ആയി ഉയരും. പ്രതിസന്ധിക്ക് പുറകെ പ്രതിസന്ധിയും ചരിത്രത്തിലില്ലാത്ത വിധം സർക്കാർ ഉദ്യോഗസ്ഥരുടെ വരെ ശമ്പളം മുടങ്ങലുമൊക്കെയായിരുന്നു പോയ വർഷം എങ്കിൽ ഇത്തവണ സാമ്പത്തിക സ്ഥിതിക്ക് ആശ്വാസം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ധനവകുപ്പ്. ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ഉറപ്പ് നൽകുകയാണ് സംസ്ഥാന സർക്കാർ.
Photo Courtesy: Google/ images are subject to copyright