വോട്ടെടുപ്പ് ദിനത്തിൽ ബാങ്കുകൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും, സ്വകാര്യമേഖലയിലെ ജീവനക്കാർക്കും അവധി
കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് ബാങ്കുകൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റിന്റെ പരിധിയിൽ വരുന്ന സർക്കാർ, അർദ്ധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവധി നൽകിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വോട്ടെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 24 വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് വൈകിട്ട് 6 മണി വരെ മദ്യവില്പന ശാലകളും അടച്ചിടാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ, ബാറുകൾ, ബിയർ പാർലറുകൾ എന്നിവക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്. വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിനും മദ്യവില്പനശാലകൾക്ക് അവധിയായിരിക്കും. കേരളം ഉൾപ്പെടെയുള്ള 13 സംസ്ഥാനങ്ങളിലായി 88 സീറ്റുകളിലേക്ക് ആണ് ഏപ്രിൽ 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കർണാടകയിൽ 14 സീറ്റുകളിലേക്കും രാജസ്ഥാനിൽ 13 സീറ്റുകളിലേക്കും ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും എട്ട് സീറ്റുകളിലും ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. കൂടാതെ ഔട്ടർ മണിപ്പൂരിലെ ശേഷിക്കുന്ന ബൂത്തുകളിലും രണ്ടാംഘട്ടമായ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയായിരിക്കും അവധി. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകൾക്ക് നിർദ്ദേശം ബാധകമാണെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.
Photo Courtesy: Google/ images are subject to copyright