തീവ്രവാദവിരുദ്ധ സ്ക്വാഡ് രവി പൂജാരിയെ ഇന്നും ചോദ്യം ചെയ്യും..
കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇന്നും ചോദ്യം ചെയ്യും. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ രവി പൂജാരിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നാണ് സൂചന.
കൊച്ചിയിൽ നെയിൽ ആർട്ട് പാർലർ ഉടമ നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ട സൂത്രധാരന്റെ പേര് രവി പൂജാരി വെളിപ്പെടുത്തിയെന്നാണു പുറത്തുവന്നിരിക്കുന്ന വിവരം. കാസര്‍ഗോഡും പെരുമ്പാവൂരും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ നേതാവാണത്രെ ഇയാൾ. പാർലറിനു നേരേ വെടിവയ്പ് നടത്തുകവഴി നടിയെ ഭീഷണിപ്പെടുത്തി അവരുടെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.
രവി പൂജാരിക്കായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍ ഇടനിലക്കാരനായി ഒരാള്‍ പ്രവര്‍ത്തിക്കാതെ ഇത്തരമൊരു ഓപ്പറേഷന് രവി പൂജാരിക്കു നടത്താനാവില്ലെന്ന നിഗമനത്തിലാണ് കേസന്വേഷണം നടത്തുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡ്.
തെളിവെടുപ്പ് നടത്തേണ്ടതിനു പുറമെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പി.സി. ജോര്‍ജ്ജിനെയും ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയ കേസിലും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുള്ളതിനാൽ പ്രതിയെ അന്വേഷണ സംഘം കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ചോദിച്ചേക്കും.
Photo Courtesy : Google/ images are subject to copyright