ഫുട്ബോള് കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം അന്വേഷിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്
കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഡിസംബർ 23നു കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് സുൽത്താൻ. ഒക്ടോബർ 30ന് വൈകുന്നേരം വീടിന് സമീപമുള്ള മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെയായിരുന്നു അപകടം. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്സ്റേ മെഷീൻ തകരാറായിരുന്നു. തുടർന്നു എക്സ്റേ എടുക്കാൻ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിൽ എക്സ്റേ തലശേരി ആശുപത്രിയിൽ ഹാജരാക്കി. കുട്ടിയുടെ കൈയിലെ രണ്ട് എല്ലുകൾ പൊട്ടിയിരുന്നു. അന്ന് എക്സ്റേ അസ്ഥിരോഗ വിഭാഗം ഡോക്ടർക്ക് അയച്ചുകൊടുത്തു.തുടർന്ന് സ്കെയിൽ ഇട്ട് കൈ കെട്ടിയെങ്കിലും കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചു. എന്നാൽ നടപടികൾ കൈക്കൊണ്ടില്ല. നവംബർ ഒന്നിന് രാവിലെ കൈ നിറം മാറി. തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടൽ പരിഹരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നീട് നവംബർ 11 ന് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. സുൽത്താനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ലെന്നും ആരോപണമുണ്ട്. മെഡിക്കൽ കോളജിൽ വച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റിയത്.
Photo Courtesy : Google/ images are subject to copyright