കൊച്ചിയുടെ സ്വന്തം ബ്യൂമോൺഡ്
അറബിക്കടലിന്റെ റാണി കൊച്ചി; അവളുടെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞുകൊണ്ട് തല ഉയർത്തിനിൽക്കന്നു… കൊച്ചിയുടെ ആ്വ്യത്തെ ഫൈവ് സ്റ്റാർ ഇക്കോടെൽ; കൊച്ചിയുടെ സ്വന്തം ബ്യുമോൺഡ് ദ ഫേൺ. ഇക്കോടെൽ എന്ന പേര് സൂചിപ്പുക്കുന്നതു പോലെ പരിസരവും ചുറ്റുമതിലും, പച്ചവിരിച്ചിരിക്കുന്നു. പാർക്കിംഗ് ഏരിയ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗാർഡ് പുഞ്ചിരിക്കുന്നു. ലോബിയും വ്യത്യസ്തമല്ല. ഏല്ലാവരും നിറഞ്ഞ പുഞ്ചിരിയോടെ നിങ്ങളെ സ്വീകരിക്കുന്നു.
പ്രകൃതിയുടെ വെളിച്ചവും പ്രാണവായുവും തീർക്കുന്ന ഒരു ചെറുപ്രപഞ്ചമെന്നപോലെ വിശാലമായ ഒരു മുറി. എന്നോട് സംവാദിക്കുവാൻ സന്നദ്ധനായി ശ്രീ ദീപക് സത്യപാലൻ. ബി ടെക്കും ഇംഗ്ലണ്ടിൽ നിന്നു എം.ബി.എ യും നേടിയ ഇദ്ദേഹം സംസാരത്തിൽ വളരെ ലാളിത്യം പുലർത്തുന്ന ഒരു വ്യക്തിയാണ്. അദ്ദേഹം തന്റെ ഹോട്ടലിനെ കുറിച്ച്, അതിന്റെ തുടക്കം, ഭാവി പദ്ധതികൾ ഇവ പങ്കുവെയ്ക്കുന്നു.
കൊച്ചി എന്നും സ്വപ്നങ്ങൾ കാണുവാൻ പ്രേരിപ്പിക്കുന്ന നഗരമാണ്. എന്തൊക്കെ ആയിരുന്നു ഈ നഗരത്തിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ തുടങ്ങുന്നതിനെക്കുറിച്ചുള്ള ചിന്തകൾ? താങ്കളുടെ പദ്ധതികളൊക്കെ വിജയിക്കുന്നുണ്ടോ?
അതെ ; കൊച്ചി ധ്രുതഗതിയിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു മെട്രോ നഗരമാണ്. അത് നഗരത്തിന്റെ സംസ്‌ക്കാരത്തിൽ നമുക്കു കാണാം. സർവ്വലൗകീകമായ ഈ സംസ്‌ക്കാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കംമുണ്ട്. ഈയൊരു വൈവിധ്യം കൊണ്ടായിരിക്കാം പൗരാണിക കാലം മുതൽ വ്യാപാരികൾ ഈ നഗരത്തെ തങ്ങളുടെ മാറോട് ചേർത്തത്. കൊച്ചി അനുനിമിഷം വളരുകയാണ്. ഈ വളർച്ചയുടെ ഗതി ത്വരിതപ്പെടുത്തിയത് ഒരു പക്ഷേ കൊച്ചി രാജ്യാന്തര വിമാനത്താവളമാണെന്ന് പറയാം. വല്ലാർപാടം രാജ്യാന്തര കണ്ടെയ്‌നർ ടെർമിനൽ, വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന മെട്രോ റെയിൽ പദ്ധതി, പിന്നെ നാം ആകാംക്ഷയോടെ നോക്കുന്ന കൊച്ചി സ്മാർട്ട് സിററി തുടങ്ങിയ പദ്ധതികളിലൂടെ കൊച്ചി ഭാരതത്തിന്റെ വാണിജ്യ- വ്യവസായ- വികസന ഭൂപടത്തിൽ തുറമുഖ നഗരം എന്ന നിലയിൽ കൂടുതൽ പ്രാധാന്യം നേടുകയാണ്.
താങ്കളുടെ ചോദ്യത്തിലേക്ക് വരാം. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ എന്നത് ഞങ്ങളുടെ സ്വാഭാവിക വളർച്ചയുടെ ഭാഗമായിരുന്നു ദ മെട്രോ പോളിറ്റൻ എന്ന ഒരു ത്രീസ്റ്റാർ ഹോട്ടൽ ഞങ്ങൾ ഇവിടെ നടത്തിയിരുന്നു. അതിനാൽതന്നെ അടുത്തതെന്ത് എന്നൊരു ചോദ്യം നിലവിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തടസ്സങ്ങളും മറ്റും നേരിട്ടെങ്കിലും ഫൈവ് സ്റ്റാർ വളർച്ച സ്വാഭാവികമായിരുന്നു.
പിന്നെ പദ്ധതികൾ, അവ ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ട് പോകുന്നുണ്ട്. ഇപ്പോൾ ഞങ്ങൾ നിലവിലുള്ള മുറികളുടെ എണ്ണം 50 എന്നത് വർദ്ധിപ്പിച്ച് 75 ആകുവാനുള്ള ശ്രമമാണ്. അതു പോലെ തന്നെ മറ്റു പല പദ്ധതികളും ഞങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്.
കേരളത്തിൽ ഹർത്താലുകൾ ഏവരുടെയും പേടിസ്വപ്നമാണ്. ഒരു വ്യവസായി എന്ന നിലയിൽ ഹർത്താലുകളും മറ്റു സമരങ്ങളും താങ്കളുടെ ബിസ്സിനസ്സിനെ ബാധിക്കുന്നുണ്ടോ?
കൊച്ചിയിലോ കേരളത്തിന്റെ മറ്റേത് ഭഗത്തോ ഒരു പുതിയ ബിസ്സിനസ്സ് തുടങ്ങുന്നവർക്ക് കേരളത്തിലെ അന്തരീക്ഷം നന്നായി അറിയുവാൻ കഴിയും. ഞാൻ ജനിച്ചതും വളർന്നതും കേരളത്തിൽ തന്നെയാണ്. അതുകൊണ്ട് മറ്റേതൊരു മലയാളിയെയും പോലെ ഇവിടെ സംഭവിക്കാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് എനിക്കും അവബോധമുണ്ട്. മാത്രമല്ല പ്രതികൂല ഘടകങ്ങളും അനുകൂല ഘടകങ്ങളും എല്ലാ നാട്ടിലും ഉണ്ടാകും. തടസ്സങ്ങളെ തരണം ചെയ്ത് വളരെ സുഖകരമായി ബിസ്സിനസ്സ് മുന്നോട്ട് കൊണ്ടുപോകുവാനുള്ള ഉത്തരവാദിത്ത്വം സ്ഥാപനത്തിന്റെ മാനേജേമെന്റുനുണ്ട്.
എന്താണ് ഈ ഹോട്ടൽ മുന്നോട്ട് വയ്ക്കുന്ന ആശയം?
ഇഃ് ഒരു ബിസിനസ്സ് ക്ലാസ് ഹോട്ടലാണ്. കൊച്ചിയിലേക്കു വരുന്ന വ്യവസായികളെയും വിനോദ സഞ്ചാരികളെയും ഞങ്ങൾ ഒരു പോലെ സ്വീകരിക്കുന്നു . പ്രകൃതിയോട് ഒത്തിണങ്ങുന്ന രീതിയാണ് ഞങ്ങൾക്കുള്ളത്. പ്രകൃതി സംരക്ഷണത്തിന് ഞങ്ങളുടെ ഹോട്ടലിൽ താമസിക്കുന്നവർക്ക് തങ്ങളുടേതായ സംഭാവനകൾ നൽകുവാൻ കഴിയുമെന്ന് ഞങ്ങൾ അവരെ ബോധ്യപ്പെടുത്തുന്നു. ഇക്കോടെൽ എന്ന സ്ഥാനം നിലനിർത്തുന്നതിന് ഊർജ്ജ ഉപഭോഗം മുതൽ മാലിന്യ സംസ്‌കരണം വരെ വിട്ടു വീഴ്ചയില്ലാത്ത വിധം നിയമങ്ങളും മറ്റും പാലിക്കപ്പെടേണ്ടതുണ്ട്.
ബ്യൂമോൺഡ് നിലവിൽ വരുന്നതിന് മുൻപ് ഇവിടെ ഒരു ത്രീസാറ്റാർ ഹോട്ടൽ ഉണ്ടായിരുന്നതായി താങ്കൾ സൂചിപ്പിച്ചിരുന്നു. ആ ചരിത്രം ഒന്നു വിശദീകരിക്കാമോ.?
ഹോട്ടൽ ബിസിനസ്സിൽ വളരെയധികം വർഷങ്ങളായി ഞങ്ങൾ പ്രവർത്തിച്ചു വരുന്നു. എന്റെ മുത്തച്ഛൻ, അന്തരിച്ച ശ്രീ.കെ.ജി.ഭാസ്‌ക്കരൻ അക്കാലത്ത് മിതമായ താമസ-ഭക്ഷണ സൗകര്യങ്ങളോടെ ഒരു ഹോട്ടൽ തുടങ്ങി. എറണാകുളം ടൂറിസ്റ്റ് ബംഗ്ലാവ് എന്നായിരുന്നു പേര്. കേരളത്തിന്റെ പരമ്പരാഗത രുചിക്കൂട്ടുകൾ ഹോട്ടലിന്റെ പ്രത്യേകതയായിരുന്നു. പിന്നീട് ഇവിടെ 1994-ൽ ഹോട്ടൽ മെട്രോപോളിറ്റീൻ ഞങ്ങൾ ആരംഭിച്ചു. പുതിയ ഹോട്ടലിനും ജനങ്ങളുടെ വിശ്വാസ്യതയും സഹകരണവും ലഭിച്ചു. ഞങ്ങളുടെ ചെയർമാൻ ഡോ.സി.കെ.ദേവദാസ് ആയിരുന്നു. മെട്രോപോളിറ്റീൻ ഹോട്ടലിന്റെ മാനെജിംഗ് ഡയറക്ടർ. ഈ മേഖലയിൽ അദ്ദേഹത്തിന്റെ 20 വർഷത്തെ അനുഭവ സമ്പത്ത് തന്നെയാണ് ഞങ്ങളുടെ ബലം. പിന്നീട് 2012-ൽ ഞങ്ങൾ ബ്യൂമോൺഡ് ആരംഭിച്ചു.
കൊച്ചിയുടെ ഹൃദയഭാഗത്ത് തന്നെ ഒരു ഹോട്ടൽ; അതിന് കാരണഭൂതനായത് മുത്തച്ഛനാണല്ലോ. അദ്ദേഹത്തെകുറിച്ചുള്ള ഓർമ്മകൾ..?
അദ്ദേഹത്തെ കുറിച്ച് കൂടുതലും കേട്ടറിഞ്ഞ ഓർമ്മകളാണ് എനിക്കുളളത്. അദ്ദേഹം അന്തരിക്കുമ്പോൾ എനിക്ക് ഒരു വയസ്സായിരുന്നു പ്രായം. എന്റെ മാതാപിതാക്കൾ, അയൽവാസ്സികൾ, വൈപ്പിൻ ദ്വീപ് നിവാസികൾ ഇവരിൽ നിന്നൊക്കെ വളരെയധികം ഞാൻ അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ചുളള ചില കഥകളും പരാമർശങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒരു തിരനോട്ടം നടത്തി ഒരു ജീവചരിത്രം എഴുതുവാനുള്ള ശ്രമത്തിലാണ് ഞാൻ.
ഫേൺ ഹോട്ടൽ താങ്കളുടെ ഹോസ്പിറ്റലിറ്റി പാർട്ടണർ ആണ്. അവരെ കുറിച്ച് ഒന്ന് വിവരിക്കാമോ..?
സമൂഹത്തിൽ വളരെ അഭിമതനായ ശ്രീ. പരം കണ്ണാംമ്പിള്ളിയാണ് ഫേൺ ഹോട്ടലുകൾ തുടങ്ങിയത്. പരിസ്ഥിതിക്ക് ഇണങ്ങുന്ന (ഇക്കോഫ്രണ്ട്‌ലി) ഹോട്ടലുകളായിരുന്നു അദ്ദേഹം ഫേൺ ഹോട്ടിലിന്റെ കീഴിൽ രൂപം നൽകിയത്. മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലായ മെലുഹ ദ ഫേൺ ഉൾപ്പെടെ നിരവധി ഹോട്ടലുകൾ ഫേണിനു കീഴിലുണ്ട്.
ഒരു ഇക്കോടെല്ലിനുണ്ടാവേണ്ട സവിശേഷതകൾ എന്തൊക്കെയാണ്?
പരിസ്ഥിതി സൗഹൃദത്തിന്റെ അഞ്ച് മേഖലകളിലെ നിലവാരമാണ് ഒരു ഹോട്ടലിനെ ഇക്കോഫ്രണ്ട്‌ലിയാക്കി മാറ്റുന്നത്. ഓരോ മേഖലയിലും നിലവാരം കണക്കാക്കുന്നത് ‘ഗ്ലോബ്’ അവാർഡിന്റെ അടിസ്ഥാനത്തിലാണ്. ഈ അഞ്ച് മേഖലകളെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന അടിസ്ഥാന ശിലകൾ അല്ലെങ്കിൽ ഗ്ലോബ്‌സ് എന്ന് വിളിക്കുന്നു. ഊർജ്ജസംരക്ഷണം, ജലസംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, ജീവനക്കാർക്ക് നൽകുന്ന പ്രകൃതി സംരക്ഷണ അവബോധം, പരിസ്ഥിതിയോടുളള പ്രതിബദ്ധത ഇവയാണ് ഈ അഞ്ചു മേഖലകൾ.
താങ്കളുടെ ഹോട്ടലിനെകുറിച്ചും താങ്കളുടെ ടീമിനെകുറിച്ചും കുറച്ചുകൂടി കാര്യങ്ങൾ പറയാമോ?
ഇപ്പോൾ ഹോട്ടലിൽ 50 മുറികളാണ് ഉളളത്. പുതിയതായി 25 മുറികൾ കൂടി ഞങ്ങൾ കൂട്ടിച്ചേർക്കുന്നുണ്ട്. പുതിയ 25 മുറികളും ഹെറിറ്റേജ് വിംഗിലായിരിക്കും വരുന്നത്. ഒരു ഹെറിറ്റേജ് വിംഗിന്റെ ആവശ്യമെന്താണെന്ന് നിങ്ങൾ ചോദിച്ചാൽ, കേരളത്തിലേക്ക് കടന്നു വരുന്നവർ ആഗ്രഹിക്കുന്നത് കേരളത്തിന്റെ തനിമയാണ്. നിങ്ങൾക്ക് കുടുംബത്തോടൊപ്പം കേരളീയ തനിമയോടെ ഭക്ഷണം കഴിക്കണമെങ്കിൽ കൊച്ചിയിലെ ബ്യൂമോൺഡ് ദ ഫേൺ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. ലോകത്തിലെ വ്യത്യസ്തങ്ങളായ വിഭവങ്ങളെയും അവയുടെ രുചിയും ഒരു മേൽക്കൂരയ്ക്ക് കീഴിൽ ലഭിക്കുന്ന ഒരേ ഒരു ഹോട്ടലാണ് ‘സിലാൻട്രോ’. മുഗൾ വിഭവങ്ങൾ കേരള വിഭവങ്ങൾ, തായ് വിഭവങ്ങൾ, ചൈനീസ് വിഭവങ്ങൾ, കോണ്ടിനെന്റൽ വിഭവങ്ങൾ തുടങ്ങി നിരവധി രുചിയേറുന്ന വിഭവങ്ങൾ 24 മണിക്കൂറും നിങ്ങൾക്കിവിടെ ആസ്വദിക്കുവാൻ സൗകര്യമുണ്ട്. നിങ്ങൾ ഒന്ന് റിലാക്‌സ് ആഗ്രഹിക്കുന്നുവെങ്കിൽ ഗ്രാവിറ്റി ക്ലാസിക് റെസ്‌ട്രോബാർ നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത സൗകര്യങ്ങൾ നൽകുന്നതാണ്. അതുപോലെ മറ്റ് വിനോദോപാധികളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. റൂഫ്‌ടോപ് സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, സ്പാ സെന്റർ, മെഡിറ്റേഷൻ സ്‌പേസ് ഇവയും എടുത്തു പറയേണ്ടവയാണ്.
ഹോട്ടലിന്റെ ജനറൽ മാനേജർ ശ്രീ.മഹേഷ് ജസ്‌റോറ്റിയ ആണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവവും ഉത്സാഹവും ഹോട്ടലിന്റെ സുഖകരമായ നടത്തിപ്പിനും വളർച്ചയ്ക്കും വളരെയധികം സഹായിക്കുന്നുണ്ട്.
താങ്കളുടെ ഹോട്ടലിനെ മറ്റുളളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്താണ്?
ഇത് ‘ഇക്കോടെൽ’ ആണെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോൾ ലോകം മുഴുവനും ‘ഹരിത പ്രപഞ്ചം’ എന്ന ആശയവുമായി മുന്നോട്ട് പോകുമ്പോൾ ഒരു ‘ഗ്രീൻ’ ഹോട്ടലായി നിലകൊളളുന്നത് അഭിമാനകരമാണല്ലോ. വിഭിന്നങ്ങളായ സംസ്‌കാരങ്ങളുടെ സമന്വയം ഈ ഹോട്ടലിന്റെ മറ്റൊരു പ്രത്യേകതയാണ്. ഞങ്ങളുടെ ജീവനക്കാർ ഭാരതത്തിന്റെ വ്യത്യസ്ത കോണുകളിൽ നിന്നും ഉളളവരാണ്. ഞങ്ങളുടെ ഓരോ ഗസ്റ്റിനും ഒരു പേഴ്‌സണൽ എക്‌സ്പീരിയൻസ് ഇവിടെ അനുഭവവേദ്യമാകും. അവർക്ക് നേരിട്ട് ടോപ് മാനേജ്‌മെന്റുമായി സംസാരിക്കുവാനുളള അവസരം ഞങ്ങൾ നൽകുന്നുണ്ട്. പൊതുവെ വലിയ ഹോട്ടലുകളിൽ ഇത്തരം സൗകര്യങ്ങൾ ഉണ്ടാകുവാൻ ഇടയില്ല.
നിങ്ങളുടെ മാർക്കറ്റിംഗ് ആക്ടിവിറ്റീസ് എന്തൊക്കെ?
രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും ഞങ്ങളുടെ സെയിൽസ് ഓഫീസ് ഉണ്ട്. സോഷ്യൽ മീഡിയയിലും പ്രത്യേകിച്ച് ഫെയ്‌സ് ബുക്കിലും ഞങ്ങളുടെ സാന്നിധ്യം ഉണ്ട്.
ഭാവിയിലേക്കുളള പദ്ധതികൾ…?
കേരളത്തോട് ഭൂപ്രകൃതിയോട് വളരെ സാമ്യമുളള ശ്രീലങ്കയിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ആരംഭിക്കുവാൻ ഞങ്ങൾ ആലോചിക്കുകയാണ്. ശ്രീലങ്കയുടെ ഭൂപ്രകൃതി മാത്രമല്ല സംസ്‌കാരവും, ജീവിത രീതികളും ഭക്ഷണക്രമങ്ങളും, ഭവനങ്ങളുടെ നിർമ്മിതിയും മറ്റും കേരളത്തോട് വളരെ സാദൃശ്യം പുലർത്തുന്നതാണ്. ശ്രീലങ്കയിലെ ആദ്യ ഇക്കോടെൽ, അത് ഞങ്ങളുടെതാകണമെന്നാണ് ആഗ്രഹം.
താങ്കളുടെ കുടുംബത്തെ ഞങ്ങളുടെ വായനക്കാർക്ക് ഒന്നു പരിചയപ്പെടുത്താമോ?
എന്റെ അച്ഛൻ ഡോ.സത്യപാലൻ എറണാകുളം പി.വി.എസ് ഹോസ്പിറ്റലിലെ ഫിസിഷ്യനാണ്. അമ്മ ഭുവനേശ്വരി ഹോട്ടലിന്റെ ഡയറക്ടർമാരിൽ ഒരാളാണ്. എന്റെ ഭാര്യ ഡോ.ഐശ്വര്യ ഒരു ഇ.എൻ.റ്റി സർജനാണ്. ഒരു സഹോദരിയുണ്ട് പ്രിയങ്ക, TCS ൽ ഐ. റ്റി പ്രൊഫഷണലാണ്. ഭർത്താവ് ഡോ. സച്ചിൻ ഒരു പീഡിയാട്രിഷ്യനാണ്.
താങ്കളുടെ വിനോദങ്ങൾ ? മറ്റു താല്പര്യങ്ങൾ?
യാത്രയാണ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും. സ്‌പോർട്ട്‌സ് എനിക്ക് ഇഷ്ടമാണ്. പ്രത്യേകിച്ച് ക്രിക്കറ്റും സ്വിമ്മിംഗും. അതുപോലെ തന്നെ രാജാ രവിവർമ്മയുടെയും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെയും വലിയൊരു ആരാധകനാണ് ഞാൻ.