ആയിരം ജർമൻകാർ കപ്പലിലെത്തി കൊച്ചി കണ്ട് വിമാനത്തിൽ മടങ്ങി
അന്താരാഷ്ട്ര കപ്പൽ വിനോദ സഞ്ചാര(ക്രൂസ് ) മേഖലയിൽ കൊച്ചിയുടെ പങ്കാളിത്തമുറപ്പിച്ച് ജർമൻ സഞ്ചാരികൾ കൂട്ടത്തോടെയെത്തി. ആയിരത്തോളം സഞ്ചാരികളാണ് അഞ്ചുവിമാനങ്ങളിലായി കൊച്ചിയിലെത്തിയത്. അതേസമയം, നേരത്തെ കപ്പലിലെത്തിയ എണ്ണുറിലധികം പേരുൾപ്പെടുന്ന മറ്റൊരു സംഘം വിമാനമാർഗം ജർമനിയിലേയ്ക്ക് മടങ്ങുകയും ചെയ്തു. കൊച്ചി കണ്ടതിനുശേഷം രണ്ടാംസംഘം കപ്പലിൽ ജർമനിയിലേയ്ക്ക് മടങ്ങും.
ലോക പ്രശസ്ത ക്രൂസ് കമ്പനിയായ ‘ എയ്ഡ ‘ യാണ് ഇത്രയധികം പേർക്ക് ഒരുമിച്ച് കപ്പൽ-വിമാന മാർഗങ്ങളിലൂടെ യാത്രാപദ്ധതിയൊരുക്കിയത്. എയ്ഡയുടെ അഭ്യർത്ഥന മാനിച്ച് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ ) അധികൃതർ യാത്രക്കാർക്ക് അയത്‌ന ലളിതമായ ഇമിഗ്രേഷൻ/ എമിഗ്രേഷൻ, പാർക്കിങ്, ചെക്കൗട്ട് സൗകര്യങ്ങളൊരുക്കിക്കൊടുത്തിരുന്നു. ജർമനിയിൽ നിന്നുള്ള രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് വമാനം, ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസ് വിമാനം, അബുദാബിയിൽ നിന്നുള്ള എതിഹാദ് എന്നിങ്ങനെ അഞ്ച് വിമാനങ്ങളിലായി രാവിലെ ആറുമണിമുതൽ കൊച്ചിയിലേയ്ക്ക് ജർമൻ വിനോദ സഞ്ചാരികൾ എത്തിക്കൊണ്ടിരുന്നു. ഇവരെ സ്വീകരിക്കാൻ എയ്ഡ പ്രതിനിധികളും ഹോട്ടലുകാരുമെത്തി. അതേവേഗത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാനും സിയാൽ പ്രത്യേക സൗകര്യമൊരുക്കി. സഞ്ചാരികളെ തിലകമണിയിച്ച് സ്വീകരിച്ചു. ചെണ്ടമേളവും കഥകളി വേഷവും സ്വീകരണത്തിന് അകമ്പടിയൊരുക്കി. 949 യാത്രക്കാരാണ് അഞ്ച് ബാച്ചുകളിലായി കൊച്ചിയിലെത്തിയത്. കേരളം കണ്ടശേഷം ഇവർ എയ്ഡയുടെ ക്രൂസ് കപ്പലിൽ ജർമനിയിലേയ്ക്ക് മടങ്ങും.
നേരത്തെ 827 യാത്രക്കാരുടെ ആദ്യ സംഘവുമായി എയ്ഡയുടെ ക്രൂസ് കപ്പലിൽ കൊച്ചി തുറമുഖത്തെത്തിയിരുന്നു. ഈ കപ്പലിലാലും, വിമാനമാർഗം എത്തിയ രണ്ടാംസംഘം തിരികെ പോകുന്നത്. കപ്പലിൽ എത്തിയ ആദ്യ സംഘം കേരള പര്യടനത്തിനുശേഷം അഞ്ച് വിമാനങ്ങളിലായി മടങ്ങിപ്പോയി.
ചിത്രവിവരണം
എയ്ഡ എയർ-ലാൻഡ് ക്രൂസിനിടെ കൊച്ചി വിമാനത്താവളത്തിലെത്തിയ വിനോദ സഞ്ചാരികൾക്ക് നൽകിയ വരവേൽപ്പ്.