യാത്രക്കാരുടെ എണ്ണത്തിൽ സിയാലിന് റെക്കോർഡ്
കഴിഞ്ഞ സാമ്പത്തിക വർഷം അരക്കോടി യാത്രക്കാർ
കൊച്ചി: പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവളം നിർമിച്ച്, അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ മാതൃക സൃഷ്ടിച്ച കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മറ്റൊരു ചരിത്ര നേട്ടം കൈവരിച്ചു. ഒരു സാമ്പത്തിക വർഷം അരക്കോടിയിലേറെ യാത്രക്കാർ ഉപയോഗിച്ച കേരളത്തിലെ ആദ്യത്തെ വിമാനത്താവളമെന്ന ഖ്യാതിയാണ് സിയാലിന് ഇപ്പോൾ കൈവന്നിട്ടുള്ളത്.
രാജ്യത്തെ വിമാനയാത്രാ മേഖല പൊതുവെ ദൗർബല്യം കാണിക്കുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടേയും കാർഗോയുടേയും അളവിൽ വലിയ വളർച്ച സിയാൽ പ്രകടിപ്പിക്കുന്നത്. 2013 ഏപ്രിൽ ഒന്നുമുതൽ 2014 മാർച്ച് 31 വരെ കൊച്ചി വിമാനത്താവളം കൈകാര്യം ചെയത യാത്രക്കാരുടെ എണ്ണം 53.9 ലക്ഷം ആണെന്ന് ഏറ്റവും പുതിയ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 10.01 ശതമാനം അധികമാണിത്. മൊത്തം യാത്രക്കാരിൽ രാജ്യാന്തര യാത്രക്കാരാണ് കൂടുതൽ എന്നതും ശ്രദ്ധേയമാണ്. 32.71 ലക്ഷം പേർ രാജ്യാന്തര യാത്രനടത്തിയപ്പോൾ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 21.19 ലക്ഷമാണ്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 11.49 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 7.8 ശതമാനവും വളർച്ചയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയിട്ടുള്ളത്. വിമാനഗതാഗതത്തിൽ 13.32 ശതമാനം വളർച്ചയാണ് സിയാൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2013-14 സാമ്പത്തിക വർഷത്തിൽ 47072 വിമാനങ്ങൾ സർവീസ് നടത്തി. 41538 നീക്കങ്ങളായിരുന്നു മുൻവർഷം രേഖപ്പെടുത്തിയത്.
ഏറ്റവും കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യമൊരുക്കുക എന്ന അടിസ്ഥാന ദർശനമാണ് സിയാലിന്റെ ശക്തിയെന്ന് വിമാനത്താവളത്തിന്റെ സ്ഥാപക മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പറയുന്നു. ‘……ഈ കാഴ്ചപ്പാടിൽ നിന്ന് സിയാൽ ഒരിക്കലും പുറകിലോട്ട് പോയിട്ടില്ല. കൊച്ചിയെ ദക്ഷിണേന്ത്യയിലെ വിമാനയാത്രാകേന്ദ്രമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം ‘ കുര്യൻ കൂട്ടിച്ചേർത്തു. ഇതിലുമധികം യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ നിലവിലുള്ള ടെർമിനലുകൾക്ക് ശേഷിയുണ്ടെങ്കിലും ഭാവി വളർച്ച മുന്നിൽക്കണ്ടാണ് സിയാൽ പുതിയ അന്താരാഷ്ട്ര ടെർമിനൽ പണികഴിപ്പിക്കുന്നതെന്ന് എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ പറയുന്നു. ‘….850 കോടിയോളം രൂപ ചെലവിട്ട് പണികഴിപ്പിക്കുന്ന പുതിയ ടെർമിനലിന് ഭാവിയിൽ വിമാനയാത്രാമേഖല മുന്നോട്ടുവയ്ക്കുന്ന ഏതുവെല്ലുവിളിയും ഏറ്റെടുക്കാൻ കഴിയും. ടെർമിനൽ നിർമാണം അതിവേഗം പുരോഗമിക്കുകയാണ് ‘എ.സി.കെ നായർ പറഞ്ഞു.
കൊച്ചി വിമാനത്താവളത്തിൽ ഇപ്പോൾ 19 അന്താരാഷ്ട്ര വി്മാനക്കമ്പനികളും ആറ് ആഭ്യന്തര വിമാനക്കമ്പനികളും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ 494 രാജ്യാന്തര സർവീസുകളുണ്ട്. ആഭ്യന്തര മേഖലകളിലേയ്ക്ക് 469 സർവീസുകളും. ഷാർജ, ദുബായ് എന്നിവിടങ്ങളിലേയ്ക്ക് ആഴ്ചയിൽ 35 വീതവും അബുദാബിയിലേയ്ക്ക് 21 സർവീസുകളുമുണ്ട്. യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും നേരിട്ടുള്ള സർവീസ് ആരംഭിക്കാനുള്ള ചർച്ചകൾ നടന്നുവരുന്നു.
കാർഗോയിലും വൻ വർധനവ്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാർഗോ വിഭാഗം വൻ വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 54440.4 ടൺ സാധനങ്ങളാണ് അന്താരാഷ്ട്ര, ആഭ്യന്തര വിഭാഗങ്ങളിൽ സിയാൽ കാർഗോ കൈകാര്യം ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 17 ശതമാനം കൂടുതലാണിത്. അന്താരാഷ്ട്ര കാർഗോയിൽ 18.62 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പച്ചക്കറി,മത്സ്യം ഉൾപ്പെടെയുള്ള ‘പെരിഷബിൾ കാർഗോ ‘ കയറ്റുമതിയൽ 22.09 ശതമാനം വളർച്ചയാണ് സിയാൽ കൈവരിച്ചത്. ഈ വിഭാഗത്തിലുള്ള സാധനങ്ങൾ സൂക്ഷിക്കാൻ സിയാൽ കാർഗോയിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ശീതീകരിച്ച സംഭരണശാലയുണ്ട്.
ചിത്രവിവരണം
1.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാഴ്ച
2. വി.ജെ.കുര്യൻ, മാനേജിങ് ഡയറക്ടർ, സിയാൽ