ഒരു ലക്ഷം കിലോ ഇഷ്ടിക വിമാനമാർഗം മെക്‌സിക്കോയിലേയ്ക്ക്
നെടുമ്പാശ്ശേരി: ഒരു ലക്ഷത്തോളം കിലോഗ്രാം ഇഷ്ടിക കൊച്ചിയിൽ നിന്ന് തെക്കേ അമേരിക്കൻ രാജ്യമായ മെക്‌സിക്കോയിലേയ്ക്ക് വിമാനമാർഗം കയറ്റിയച്ചു. വെള്ളിയാഴ്ച രാവിലെയാണ്, പാലക്കാട് കഞ്ചിക്കോട്ടെ ഫാക്ടറിയിൽ നിർമിച്ച ഇഷ്ടികയുമായി ‘ കാലിറ്റ ‘ എന്ന അമേരിക്കൻ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്.
പാലക്കാട് കഞ്ചിക്കോട്ട് പ്രവർത്തിക്കുന്ന എസ്.ഇ.പി.ആർ റിഫ്രാക്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലാണ് ‘ അലുമിന ഫ്യൂസ്ഡ് കാസ്റ്റ് റിഫ്രാക്ടറി ബ്രിക്‌സ് ‘ എന്ന ഇഷ്ടിക നിർമിച്ചത്. ഏറെ താപ പ്രതിരോധ ശേഷിയുള്ള ഇത്തരം ഇഷ്ടികയുപയോഗിച്ചാണ് വൻകിട ചൂളകൾ നിർമിക്കുന്നത്. കഞ്ചിക്കോട് നിന്ന് പ്രത്യേകതരം ട്രെയിലറുകളലാണ് നെടുമ്പാശ്ശേരിയിൽ ഇഷ്ടിക എത്തിച്ചത്. മദ്രാസിലെ ഡി.എസ്.വി എയർ ആന്റ് സി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇതിനായി ട്രെയിലുകൾ കാഞ്ചിക്കോട് എത്തിച്ചത്. 98505 കിലോ ഇഷ്ടിക ഒറ്റയടിയ്ക്ക് കാലിറ്റ വിമാനത്തിൽ കയറ്റാൻ സിയാലിന്റെ എയർ കാർഗോ വിഭാഗത്തിലെ അത്യാധുനിക ഫോർക് ലിഫ്റ്റുകളും മറ്റ് ഉപകരണങ്ങളും ഉപകരിച്ചു. ഇത്രവലിയ ചരക്ക് കയറ്റുമതി ചെയ്യാൻ സിയാലിന്റെ കാർഗോ വിഭാഗവും കസ്റ്റംസും നേരത്തെ തന്നെ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
മെക്‌സിക്കോയിലെ ടുൾടിട്‌ലാൻ എന്ന സ്ഥലത്തേയ്ക്കാണ് ഇഷ്ടിക കയറ്റുമതി ചെയ്യുന്നത്. നുവ ഫാബ്രിക്ക എന്ന കമ്പനിയും കൊച്ചിയിലെ എം.എസ്.ജെ എക്‌സിം എന്ന കമ്പനിയുമാണ് കയറ്റുമതി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അമേരിക്കൻ
വ്യവസായി കോൺറ്രാഡ് കാലിറ്റയുടെ ഉടമസ്ഥതയിലുള്ള കാർഗോ സർവീസാണ് കാലിറ്റ എയർലൈൻസ്.