സല്‍മാന്‍ കേസ് വിധി ഇന്ന്‌

സല്‍മാന്‍ കേസ് വിധി ഇന്ന്‌

salman-khan_625x411_51418449777
മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ച കേസില്‍ മുംബൈ സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും.
നടന്റെ അംഗരക്ഷകനും പോലീസുകാരനുമായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും. കേസില്‍ പല സാക്ഷികളും കൂറുമാറിയെങ്കിലും രവീന്ദ്ര പാട്ടീലിന്റെ മൊഴി നടനെതിരെയുള്ള ഏറ്റവും പ്രധാന തെളിവാകുമെന്നാണ് പ്രോസിക്യൂഷന്‍ വിഭാഗം പറയുന്നത്.

സല്‍മാന്റെ വാഹനമിടിക്കുമ്പോള്‍ നടനൊപ്പം ആ വാഹനത്തില്‍ രവീന്ദ്ര പാട്ടീലും ഉണ്ടായിരുന്നു. ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തതും ഈ പോലീസ് കോണ്‍സ്റ്റബിളാണ്.

നേരത്തെ മജിസ്‌ട്രേട്ട് കോടതിയില്‍ ഈ കേസ് നടക്കുമ്പോള്‍ മൊഴി മാറ്റാന്‍ രവീന്ദ്ര പാട്ടീലിന് മേല്‍ കനത്ത സമ്മര്‍ദമുണ്ടായിരുന്നു. എന്നാലദ്ദേഹം തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. മജിസ്‌ട്രേട്ടിന് മുന്നിലാണ് രവീന്ദ്ര പാട്ടീല്‍ മൊഴി നല്‍കിയത്. കേസിന്റെ വാദം നടക്കുന്നതിനിടയില്‍ ക്ഷയരോഗം പിടിപെട്ടാണ് അദ്ദേഹം മരിച്ചത്. അന്തരിച്ച പോലീസുകാരന്റെ മൊഴി കേസില്‍ ഉള്‍പ്പെടുത്തരുതെന്ന് നേരത്തെ സല്‍മാന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി.

സല്‍മാന്‍ അമിതമായി മദ്യപിച്ചിരുന്നെന്നും അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അദ്ദേഹം തന്നെയാണെന്നുമാണ് രവീന്ദ്ര പാട്ടീല്‍ നല്‍കിയ മൊഴി. അതിവേഗം കാര്‍ ഓടിക്കരുതെന്നും അപകടമുണ്ടാകുമെന്നും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സല്‍മാന്‍ കേട്ടില്ലെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു. ഇതായിരിക്കും ഈ കേസിന്റെ വിധിയില്‍ കൂടുതല്‍ സ്വാധീനിക്കുക എന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ക്രോസ് വിസ്താരം നടത്താന്‍ കഴിഞ്ഞില്ല എന്ന കാരണം കാണിച്ചായിരുന്നു രവീന്ദ്ര പാട്ടീലിന്റെ മൊഴി കേസില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നത്. എന്നാല്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ മൊഴിയുടെ പ്രാധാന്യം പിന്നീട് അവര്‍ക്ക് അതംഗീകരിക്കേണ്ടിവന്നു.

2002 സപ്തംബര്‍ 28-ന് സല്‍മാന്‍ ഖാന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ്സ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് നിയന്ത്രണം വിട്ട് ഓടിക്കയറുകയായിരുന്നു. നടപ്പാതയില്‍ ഉറങ്ങിക്കിടന്നിരുന്നവരില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.

നേരത്തെ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന അതി വേഗത്തില്‍ വാഹനമോടിച്ചു എന്ന കേസായിരുന്നു സല്‍മാനെതിരെ എടുത്തിരുന്നത്. പിന്നീട് പത്തു വര്‍ഷംവരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള മനപ്പൂര്‍വമല്ലാത്ത നരഹത്യകൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.