അരുവിക്കരയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ടു: കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: അരുവിക്കരയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുന്ന സാഹചര്യം ഉണ്ടായതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയാണ് ഇടതുവോട്ടുകള്‍ ഭിന്നിപ്പിച്ചതെന്നും ഇതിന്റെ ആനുകൂല്യം ലഭിച്ചത് യു.ഡി.എഫിനാണെന്നും കോടിയേരി പറഞ്ഞു.
അരുവിക്കരയില്‍ നിലനിന്നിരുന്ന ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ ബി.ജെ.പിയും മറ്റു സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നുവെന്നും അങ്ങനെ സര്‍ക്കാരിനെതിരായ വോട്ടുകള്‍ ഇടതുപക്ഷത്തിന് മാത്രമായി ലഭിക്കുന്നത് തടയപ്പെട്ടുവെന്നും കോടിയേരി ആരോപിച്ചു. ഭാവിയില്‍ ഇത്തരം സാഹചര്യം ഉണ്ടാവാതിരിക്കാന്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് ശതമാനം വോട്ട് മാത്രം ലഭിച്ച ബി.ജെ.പിക്ക് അരുവിക്കരയില്‍ പുരോഗതിയുണ്ടാവുമെന്നും ബി.ജെ.പിക്ക് ശക്തനായ സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നെങ്കില്‍ യു.ഡി.എഫിന് കനത്ത തോല്‍വി ഉണ്ടാവുമായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അരുവിക്കരയില്‍ ഇടതുപക്ഷം ശുഭപ്രതീക്ഷയിലാണെന്നും കേരളത്തില്‍ മൂന്നാം മുന്നണിയെന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ കേസില്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും കോടിയേരി മാധ്യമങ്ങളെ അറിയിച്ചു.
കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ സമ്മതിച്ച സാഹചര്യത്തില്‍ മന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയത് ആരാണെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും മാണിക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പിന്നില്‍ ഈ സമ്മര്‍ദ്ദമാണോയെന്ന് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
Photo courtesy : Google /images may be subject to copyright