സിയാലിന് പ്രൗഢിയേകാന്‍ പുതിയ ടെര്‍മിനല്‍

സിയാലിന് പ്രൗഢിയേകാന്‍ പുതിയ ടെര്‍മിനല്‍

cialകൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരുങ്ങുന്ന പുതിയ ടെര്‍മിനല്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിക്കും. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള രാജ്യാന്തര ടെര്‍മിനലിന് ടെര്‍മിനല്‍ ത്രീ അഥവാ ടി-3 എന്നാണ് പേരിട്ടിരിക്കുന്നത്.
ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലിന്റെ വളര്‍ച്ചയില്‍ പുതിയ അധ്യായം രചിച്ചുകൊണ്ടാണ് ടെര്‍മിനല്‍ ഒരുങ്ങുന്നത്. 2014 ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട ടി-ത്രീയുടെ നിര്‍മ്മാണം വെറും 24 മാസം കൊണ്ട് റിക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. യാത്രക്കാരുടേയും വിമാനസര്‍വ്വീസുകളുടേയും എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ധനയാണ് പുതിയ രാജ്യാന്തര ടെര്‍മിനല്‍ പണികഴിപ്പിക്കാന്‍ സിയാലിനെ പ്രേരിപ്പിച്ചത്.
പുറമെ കേരളീയതയും അകത്ത് അത്യാധുനിക സൗകര്യങ്ങളുമായി ഒരുങ്ങുന്ന ടി-3 ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് സിയാലിന്റെ പുതുവത്സര സമ്മാനമാകുമെന്നും പുതിയ രാജ്യാന്തര ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ രാജ്യത്തിന്റെ വ്യോമഗതാഗത മേഖലയില്‍ സിയാല്‍ നിര്‍ണായക ശക്തിയായി മാറുമെന്നും മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ പറഞ്ഞു.

മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ടി-3 മൊത്തം ആയിരം കോടി രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചത്. സിയാലിന്റെ ആദ്യ ടെര്‍മിനലിന്റെ കണ്‍സള്‍ട്ടന്‍സി നിര്‍വഹിച്ച കേരള സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌ക്കോയാണ് ടി-ത്രീയുടേയും കണ്‍സള്‍ട്ടന്റ്. ടി-3 പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവില്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര ടെര്‍മിനലിന് അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ടാകും.

വിദേശ കമ്പനികളുള്‍പ്പെടെ മുപ്പതോളം കരാറുകാരും അയ്യായിരത്തിലധികം തൊഴിലാളികളും ഒരു ദിവസം പോലും മുടങ്ങാതെ രാപ്പകല്‍ അധ്വാനിച്ചാണ് സിയാലിന്റെ മൂന്നാം ടെര്‍മിനല്‍ സാധ്യമാക്കിയത്. ടെര്‍മിനലിനെക്കൂടാതെ 34 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഫ്‌ളൈ ഓവറിന്റെ പണിയും വിമാനത്താവളത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്.

ആഗോളവും തദ്ദേശീയവുമായ നിരവധി കലാരൂപങ്ങളെ സമന്വയിപ്പിച്ചാണ് ടി-3യുടെ അകച്ചമയം തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി പൂരക്കാഴ്ച ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സിയാല്‍ അധികൃതര്‍. കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങുന്നതോടെ ആഴ്ചയിലൊരിക്കല്‍ ടി-3 യില്‍ കുടമാറ്റമുണ്ടാകുമെന്നും ഇതിനായി ഫൈബര്‍ ആനകളും പാപ്പാന്മാരും തയ്യാറായിക്കഴിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു.

സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ടെര്‍മിനല്‍ നിര്‍മാണത്തിന്റെ ഓരോ ഘട്ടവും പിന്നിട്ടത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീറിനായിരുന്നു എഞ്ചിനീയറിങ് വിഭാഗങ്ങളുടെ മേല്‍നോട്ടച്ചുമതല.

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.