ആതുരസേവനരംഗത്തെ അക്ഷരത്തിളക്കം
ഡോ.പി സജീവ് കുമാര്‍.. ആതുരസേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്വാസകോശരോഗ വിദഗ്ധന്‍. രോഗികളുടെ വേദനകള്‍ക്ക് സാന്ത്വനമാകുന്നതിനൊപ്പം, ആഴമേറിയ വായനയ്ക്കും സാഹിത്യ സൃഷ്ടികള്‍ക്കുമായി സമയം കണ്ടെത്തുന്ന ഭിഷഗ്വരന്‍.. മെഡിക്കല്‍ രംഗത്തെ തിരക്കുകള്‍ക്കിടയിലും അക്ഷരങ്ങളോടുള്ള അടങ്ങാത്ത പ്രണയം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഡോ.പി.സജീവ്കുമാര്‍ യുണീക് ടൈംസിനോട് മനസ്സ് തുറക്കുന്നു.
എങ്ങനെയാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്?
എം.ബി.ബി.എസും പി.ജിയും കഴിഞ്ഞ് 20 വര്‍ഷത്തോളം മെഡിക്കല്‍ മേഖലയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. സ്‌കൂള്‍തലം തൊട്ടേ സാഹിത്യ അക്കാദമിയിലും മറ്റും നടക്കുന്ന സാഹിത്യസംബന്ധമായ ചടങ്ങുകളില്‍ പങ്കെടുക്കുവാനും പ്രധാനപ്പെട്ട സാഹിത്യകാരന്മാരുമായി സംവദിക്കുവാനും അവരുടെ അനുഗ്രഹം നേടാനും സാധിച്ചിരുന്നു. വായനയിലും എഴുത്തിലും വളരെയധികം തല്പരനായിരുന്നതിനാല്‍ പല പത്രമാധ്യമങ്ങളിലും ചെറിയ രീതിയില്‍ കഥകളും കവിതകളുമെഴുതിയിരുന്നു. അക്കാലത്താണ് സച്ചിദാനന്ദനും ആറ്റൂര്‍ രവി വര്‍മ്മയ്ക്കുമൊപ്പം കവിതയുടെ പുതുപാത വെട്ടിത്തുറന്ന പ്രൊഫസ്സര്‍ കെ.ജി ശങ്കരപ്പിള്ളയെ പരിചയപ്പെടാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ സാഹിത്യത്തെ ഗൗരവത്തോടെ വീക്ഷിക്കാന്‍ ആരംഭിച്ചത്.
വ്യത്യസ്തമായ രണ്ട് മേഖലകളായ ആതുരസേവനരംഗത്തും സാഹിത്യത്തിലും പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്?
പൊതുവേ മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരെ, പ്രത്യേകിച്ചും ഡോക്ടര്‍മാരെ അരസികന്മാരായാണ് എല്ലാവരും വിലയിരുത്തുന്നത്. ആശുപത്രി തിരക്കുകള്‍ മൂലം വലിയൊരു ശതമാനം ഡോക്ടര്‍മാര്‍ക്കും സാഹിത്യപരമായും കലാപരവുമായുള്ള കാര്യങ്ങളില്‍ അധികം ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാറില്ല. അതേസമയം ചെറിയ ശതമാനം ഡോക്ടര്‍മാര്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നവരാണ്. നിത്യേന ജനങ്ങളുമായി സംവദിക്കുന്ന മേഖലയാണ് ആരോഗ്യസേവനരംഗം. ഒരു വ്യക്തി തന്റെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് സംവദിക്കുന്നതിലുമധികം ഡോക്ടറുമായി പങ്കുവെക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ മനസ്സില്‍ തട്ടുന്ന അനുഭവങ്ങളെ സാഹിത്യത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. അതിനൊപ്പം തന്നെ പൊതുസമൂഹത്തിലുണ്ടാവുന്ന വിഷയങ്ങളും എഴുതാറുണ്ട്. അതുകൊണ്ടാവണം കഴിഞ്ഞ 15 കൊല്ലമായി ഈ രണ്ടു മേഖലകളിലും ഒരുപോലെ പ്രവര്‍ത്തിക്കുവാന്‍ എനിക്ക് സാധിച്ചത്.
തിരക്കുകള്‍ക്കിടയിലും എഴുതാന്‍ സമയം കണ്ടെത്തുന്നത് എങ്ങനെയാണ്?
എന്നോട് പലരും ചോദിക്കുന്ന ചോദ്യമാണിത്. നമ്മുടെ താല്പര്യങ്ങള്‍ തന്നെയാണ് എല്ലാത്തിനും സമയം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത്. ചുറ്റുപാടുകളില്‍ നിന്ന് മനസ്സിനെ സ്പര്‍ശിക്കുന്ന കാര്യങ്ങള്‍ സാഹിത്യരൂപത്തില്‍ വളര്‍ത്തിയെടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. നിരന്തരമായ വായന നമുക്കെന്നും പ്രചോദനമായിരിക്കും. താല്പര്യങ്ങളെ എന്നും അതുപോലെ മുന്നോട്ടു കൊണ്ടുപോകുവാനാണ് ഞാന്‍ ശ്രമിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു