ഡിസ്റ്റിലറി, ബ്രൂവറി അനുമതി , സർക്കാർ തുടർപരിശോധനയ്ക്ക്
പുതിയ മദ്യനിർമാണശാലകൾക്ക് അനുമതി നൽകിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽനിന്ന് തലയൂരാൻ സർക്കാർ ശ്രമം തുടങ്ങി.ഇവ അനുവദിച്ച മേഖലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരോട് തുടർപരിശോധന നടത്താൻ എക്‌സൈസ് കമ്മിഷണർ നിർദേശിച്ചു. ഡിസ്റ്റിലറി, ബ്രൂവറി എന്നിവയ്ക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം.അനുകൂലാന്തരീക്ഷത്തിൽ തുടർനടപടി എടുത്താൽമതിയെന്ന നിലപാടാണ് ഇപ്പോൾ സർക്കാരിനുള്ളത് .പ്രതിപക്ഷ ആരോപണത്തിന്റെ പേരിൽ തീരുമാനത്തിൽനിന്ന് പിന്മാറുന്നത് ക്ഷീണമാകുമെന്നതിനാലാണ് നടപടിക്രമം നീട്ടിക്കൊണ്ടുപോകുന്നതും .
മദ്യനിർമാണശാലകൾ അനുവദിച്ച കണ്ണൂർ, തൃശ്ശൂർ, പാലക്കാട്, എറണാകുളം മേഖലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരോടാണ് തുടർപരിശോധന നടത്താൻ നിർദേശിച്ചത്. വിശദമായ പദ്ധതി രേഖ, വസ്തുവിന്റെ ഉടമസ്ഥാവകാശം, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശസ്ഥാപനം എന്നിവയുടെ അനുമതി എന്നീ രേഖകൾ പ്രധാനമാണ്. ഇവ ലഭ്യമാക്കാൻ മാസങ്ങളുടെ കാലതാമസമുണ്ടാകും . പ്രാദേശിക എതിർപ്പുയർന്നാൽ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി എളുപ്പമല്ല. രൂക്ഷമായ ജലക്ഷാമമുള്ള പാലക്കാട്ട് പുതിയ മദ്യനിർമാണശാലയ്ക്ക് അനുമതി നൽകിയതിനെതിരേ ജനങ്ങൾ സംഘടിച്ചു. ഈ എതിർപ്പുകൾ മറികടന്ന് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഉടമകൾക്ക് കൂടുതൽ സമയം വേണ്ടിവരും.
Photo Courtesy : Google/ images are subject to copyright