മേഘാലയ ഖനി അപകടം: കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
മേഘാലയ ഖനി അപകടത്തിൽ കുടുങ്ങിയ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിലായിരുന്നു അപകടം. ഡിസംബർ 13 നാണ് അപകടത്തിനാസ്പദമായ സംഭവം നടന്നത്. നദി കരകവിഞ്ഞൊഴുകിയതോടെ ഖനിയിൽ വെള്ളം കയറിയാണ് അപകടമുണ്ടായത്.
ദേശീയ ദുരന്ത പ്രതികരണ സേനയും ഇന്ത്യൻ നാവികസേനയും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അണ്ടർ വാട്ടർ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് അപകടത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എത്രയും വേഗത്തിൽ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
ശക്തിയേറിയ പമ്പ്‌സെറ്റുകൾ ഉപയോഗിച്ചു ലക്ഷകണക്കിന് ലിറ്റർ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും, ഖനിക്കുള്ളിലേക്ക് സമീപത്തെ നദിയിൽനിന്നും വീണ്ടും വെള്ളം കയറുന്നത് രക്ഷാപ്രവർത്തനത്തിനം ദുഷ്കരമാക്കുന്നു. ബാക്കിയുള്ള വരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
Photo Courtesy : Google/ images are subject to copyright