കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി. കാശ്മീരിനെ ഇനി രണ്ടായി വിഭജിക്കും.
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി. സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായാണ് അവതരിപ്പിച്ചത്. അദ്ദേഹമാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് തീരുമാനമെടുത്തത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു ബില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി.
കാശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പത്രികയിലും ബി.ജെ.പി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35A യും ഇതോടെ ഇല്ലാതാവും. കശ്മീരിന് പ്രത്യേകാപദവി നല്‍കുന്ന നിയമങ്ങള്‍ റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിൻെറ ഭാഗമായി കാശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നേരത്തെ അറിയിപ്പുനല്കിയിരുന്നു. വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രികരോടും എത്രയും വേഗം കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചു. ജമ്മുകശ്മീരില്‍ അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്, പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സാജിദ് ലോണ്‍ തുടങ്ങിയ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
എല്ലാ നിയമങ്ങളും ഭരണഘടനാവ്യവസ്ഥകളും ജമ്മുകശ്മീരിനും ഇനി ബാധകമായിരിക്കും. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായിവിഭജിക്കും. ജമ്മുകശ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാകും. ജമ്മുകശ്മീരിന് നിയമസഭയുണ്ടാകും. എന്നാൽ ലഡാക്കിന് നിയമസഭയുണ്ടാകില്ല.
പൊതു യോഗങ്ങൾക്കും റാലികൾക്കും കർശന വിലക്ക്. മതിയായ രേഖകൾ ഇല്ലാതെ പുറത്തിറങ്ങരുത് എന്ന് പൊതു ജനങ്ങൾക്ക് നിർദേശം നല്കിയിട്ടുണ്ട്. മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങളും നിർത്തലാക്കി. ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.
Photo Courtesy : Google/ images are subject to copyright