ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം: പിറവം സെൻറ്. മേരീസ് പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തു.
ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്ന പിറവം സെൻറ്. മേരീസ് പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഈ നടപടി. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം യാക്കോബായ സുറിയാനി വിഭാഗം വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്‌ത് മാറ്റി. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അറസ്റ്റ് ചെയ്തു മാറ്റിയശേഷമാണ് കളക്ടർ പള്ളി ഏറ്റെടുത്തത്. അറസ്റ്റിലായവരെ പോലീസ് വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോൾ തടയാനും ശ്രമം നടന്നു. സമാധാനപരമായി അറസ്റ്റ് വരിക്കുമെന്ന് യാക്കോബായസഭ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു, അതിനാൽ കലക്ടറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അവർ സ്വയം അറസ്റ്റ് വരിക്കുകയായിരുന്നു.
വിശ്വാസികളെ ശാന്തരാക്കാന്‍ മെത്രാപ്പോലീത്തമാരുടെ ശ്രമം ഇപ്പോളും തുടരുകയാണ്. യാക്കോബായ സഭാ നേതൃത്വവുമായി കലക്ടർ ചർച്ചനടത്തിയിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആരാധനയ്ക്ക് പള്ളി വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധി ഇതോടൊപ്പം പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് നാളേയ്ക്കുള്ളിൽ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആരാധനയ്ക്കുളള അവസരവും നല്‍കണം.
നാളെ കേസ് പരിഗണിക്കുമ്പോൾ അപ്പോളത്തെ സ്‌ഥിതിയെന്താണെന്നുള്ള റിപ്പോർട്ടും നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിയില്‍ നിന്നുള്ള തുടര്‍ നടപടികൾ കൂടി പരിഗണിച്ചശേഷമായിരിക്കും പള്ളിയില്‍ കയറുകയെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു. നിലവിൽ അവർ പള്ളിക്ക് മുൻപിൽ സമരം നടത്തുകയാണ്. സമരപ്പന്തലിനു ചുറ്റും യാക്കോബായ വിഭാഗ വിശ്വാസികളും നിലയുറപ്പിച്ചിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സന്നാഹവും അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. മുഴുവൻ വിശ്വാസികളേയും പള്ളിയിൽ നിന്നും മാറ്റി പള്ളി കളക്ടർ ഏറ്റെടുത്തു. പള്ളിയുടെ താക്കോൽ നാളെ ഹൈക്കോടതിക്ക് കൈമാറുമെന്നും കളക്ടർ എസ്. സുഹാസ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright