സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ നിന്ന് നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പി.എസ്.സി. ചെയര്‍മാന്‍.
പി.എസ്.സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ നിന്ന് നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പി.എസ്.സി. ചെയര്‍മാന്‍ എം.കെ.സക്കീര്‍. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും കോപ്പയടിച്ചത് മൂന്ന് പേര്‍ മാത്രമെന്നും കാണിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ റാങ്ക് പട്ടികയില്‍ ഇടംനേടിയ മറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കുന്നതില്‍ തടസമില്ലെന്നുമാണ് ക്രൈം ബ്രാഞ്ചിൻറെ റിപ്പോർട്ടിലുള്ളത്.
കേരള പൊലീസിന്റെ അഞ്ചാം നമ്പര്‍ ബറ്റാലിയനിലേക്ക് 2018 ജൂലായില്‍ നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. പരീക്ഷ നടത്തിപ്പില്‍ പി.എസ്.സിയുടെ ഭാഗത്തുനിന്ന് തെറ്റുപറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ചോദ്യപേപ്പറുകള്‍ ചോര്‍ന്നുപോയെന്നോ പി.എസ്.സിക്ക് തെറ്റുസംഭവിച്ചെന്നോ കണ്ടെത്തിയിട്ടില്ല. പരീക്ഷാത്തട്ടിപ്പ് നടത്തിയവരെ നേരത്തെ അയോഗ്യരാക്കിയിരുന്നു.
പ്രതികളായ മൂന്നുപേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതെന്നും പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് നിയമനം നല്‍കുന്നതിന് തടസമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനം ആവശ്യപ്പെട്ട് സമരം ചെയ്ത ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ആശ്വാസമാണ്.
Photo Courtesy : Google/ images are subject to copyright