യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ പുനരാരംഭിച്ചു.
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ പുനരാരംഭിച്ചു. എന്നാൽ പ്രതിയായ നടന്‍ ദിലീപ് വിചാരണ നടപടികള്‍ക്കായി ഇന്നും കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ദിലീപ് വിദേശത്തായിരുന്നു. അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
എന്നാൽ മുഖ്യപ്രതിയായ പള്‍സര്‍ സുനി അടക്കമുള്ളവര്‍ കോടതിയില്‍ ഇന്ന് ഹാജരായിരുന്നു. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് കൈമാറേണ്ടെന്ന് സുപ്രീംകോടതി വിധി വന്നതോടെയാണ് വിചാരണ പുനരാരംഭിച്ചത്. പള്‍സര്‍ സുനി, പ്രദീപ്, മാര്ട്ടിന്, വിജീഷ് എന്നീ പ്രതികള്‍ നല്കിയ ഹർജികളില്‍ വാദം കേട്ടു.
നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന വിദഗ്ധന്‍ ആരാണെന്ന് 10 ദിവസത്തിനകം അറിയിക്കണമെന്ന് ദിലീപിന്‍റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ വിസമ്മതിച്ച കോടതി സാങ്കേതിക വിദഗ്ധനെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ പേരില്‍ വിചാരണ ദീര്‍ഘിപ്പിക്കരുതെന്നും, ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Photo Courtesy : Google/ images are subject to copyright