വിമാനത്താവള തൊഴിലാളികളുടെ ആശങ്കയകറ്റി ഹൈബി ഈഡൻ എം.പി.
കൊറോണ (കോവിഡ് 19 ) ഭീതിയിലാണ് ഇന്ന് ലോകം മുഴുവനും, ഭീതിയുടെ കാര്യത്തിൽ നമ്മുടെ രാജ്യവും സംസ്ഥാനവും ഒന്നും തന്നെ വ്യത്യസ്ഥമല്ല. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ മിക്കവാറും രാജ്യങ്ങളൊക്കെ പരസ്പരം വിമാന സർവീസുകൾ വരെ റദ്ദ് ചെയ്ത്കൊണ്ടിരിക്കുന്നു. ഏറ്റവും സെൻസിറ്റീവും അപകടകരവുമായ ഒരു മേഖലയിലാണ് എയർപോർട്ട് ജീവനക്കാർ ഇപ്പോൾ ജോലി ചെയ്യുന്നത്. അതിനാൽ തന്നെ സുരക്ഷാ മുൻകരുതലുകളൊക്കെ സിയാൽ അധികൃതരുടെ ഭാഗത്ത് നിന്നും പരമാവധി ഉണ്ടാകുന്നുമുണ്ട്. ആവശ്യത്തിന് മാസ്‌കുകളും, ഹാൻഡ് സാനിറ്ററൈസറുകളും മറ്റ് സാധ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും നൽകുന്നുണ്ട്. എന്നാൽ ഇത് കൂടാതെ യൂണിയനുകൾ ബ്രീത്ത് അനലൈസർ ടെസ്റ്റ്, പഞ്ചിംഗ് ഇൻ ആൻ്റ് ഔട്ട് എന്നിവ തൽക്കാലത്തേക്ക് നിർത്തിവെക്കണമെന്നും മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയിരുന്നു. അതിൽ പഞ്ചിംഗിൻ്റെ കാര്യത്തിൽ മാനേജ്മെൻ്റ് അനുകൂലമായ തീരുമാനത്തിലെത്തിയെങ്കിലും ബ്രീത്ത് അനലൈസർ സിയാലിൻ്റെ നിയന്ത്രണത്തിൽ ( DGCA Instruction) അല്ലാത്തതിനാൽ മാനേജ്മെൻ്റും നിസ്സഹായരാണ്.
ഈയവസരത്തിൽ എറണാകുളം ലോക്സഭാംഗവും സിയാൽ സ്റ്റാഫ് അസോസിയേഷൻ (INTUC) പ്രസിഡൻ്റുമായ ഹൈബി ഈഡൻ ഇന്ന് സിവിൽ ഏവിയേഷൻ മിനിസ്റ്ററേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരേയും നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ശ്രമഫലമായി സിവിൽ ഏവിയേഷൻ മിനിസ്റ്റർ ഹർദീപ് സിംഗ് പൂരി അടിയന്തരമായി ഇതിൽ ഇടപെടുകയും ബ്രീത്ത് അനലൈസർ ടെസ്റ്റ് താത്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകിയതായും എം പി അറിയിച്ചു.