സംസ്ഥാനത്ത് ഇന്ന് പത്തുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: എട്ടുപേര്‍ രോഗമുക്തരായി.
സംസ്ഥാനത്ത് ഇന്ന് പത്തുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1. നാലുപേര്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുപേര്‍ വിദേശത്തുനിന്നും ബാക്കി നാലുപ്പേർക്ക് സമ്പർക്കം മൂലവും രോഗം വന്നവരാണ്. കൊറോണ അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് എട്ടുപേര്‍ രോഗമുക്തരായി. കാസര്‍കോട് ആറുപേര്‍ക്കും മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. ഇതുവരെ സംസ്ഥാനത്ത് രോഗം വന്നത് 447 പേര്‍ക്ക്, അതിൽ 129 പേരാണ് നിലവിൽ ചികില്‍സയിലുള്ളത്.
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 23,876 പേരാണ്. അതില്‍ 23,439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 21,334 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 20,326 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി.
കോട്ടയം, ഇടുക്കി ജില്ലകള്‍ ഗ്രീന്‍സോണില്‍ നിന്ന് മാറ്റി. ആകെ 10 ജില്ലകള്‍ ഓറഞ്ച് സോണ്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണായി തുടരും. റെഡ് സോണുകളില്‍ കര്‍ശനനിയന്ത്രണം തുടരും.
ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവന്‍ പേരെയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. ആളുകള്‍ അടിയന്തരാവശ്യത്തിനല്ലാതെ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയുമെന്നും അദ്ദേഹം അറിയിച്ചു.
Photo Courtesy : Google/ images are subject to copyright