‘ഉംപുൻ’ ഇന്നു വൈകീട്ട് സൂപ്പർ സൈക്ലോണായി മാറും: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം.
അതിതീവ്ര ചുഴലിക്കാറ്റായ ‘ഉംപുൻ’ ഇന്നു വൈകീട്ട് സൂപ്പർ സൈക്ലോണായി മാറി മറ്റന്നാള്‍ ബംഗാള്‍ തീരത്തെത്തും. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഇന്നുവൈകിട്ട് നാലുമണിക്ക് അവലോകന യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അതിൽ ദുരന്ത നിവാരണ അതോറിറ്റി, ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ എന്നിവർ പങ്കെടുക്കും.
ഉംപുന്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ കനത്ത മഴ. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. നിലവിൽ തെക്കന്‍ ജില്ലകളില്‍ മഴ തുടരുകയാണ്. വൈക്കത്ത് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
അൻപതിലേറെ വീടുകളും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകളും തകർന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിനു സാരമായ കേടുപാടുകളുണ്ടായിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്, അതിനാൽ മത്സ്യ തൊഴിലാളികൾ ആരും തന്നെ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നല്കിയിട്ടുണ്ട്.
വൈക്കം ടൗണിൽ മാത്രം അൻപതിലേറെ വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തിയിട്ടുണ്ട്. വൈക്കം നഗരസഭ പരിധിയിലാണ് നാശനഷ്ടങ്ങൾ കൂടുതലും. നഗരസഭയോട് ചേർന്നുള്ള മറ്റു പഞ്ചായത്തുകളിലും സ്ഥിതി സങ്കീർണമാണ്. താറുമാറായ വൈദ്യുതി വാർത്താവിനിമയ സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും വേണ്ടിവരും.
Photo Courtesy : Google/ images are subject to copyright