സംസ്ഥാനത്ത് മദ്യക്കടകള്‍ മറ്റന്നാള്‍ മുതൽ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം: ഓട്ടോറിക്ഷകള്‍ ഓടിക്കാനും അനുമതിയായി.
സംസ്ഥാനത്ത് മദ്യക്കടകള്‍ മറ്റന്നാള്‍ മുതൽ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറും ബുധനാഴ്ച മുതല്‍ തുറക്കും. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. നാലാം ഘട്ട ലോക്ഡൗൺ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഓട്ടോറിക്ഷകള്‍ ഓടിക്കാനും അനുമതിയായി. എന്നാൽ ബാർബർ ഷോപ്പിൽ മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി. ഫേഷ്യല്‍പോലുള്ളവ അനുവദിക്കില്ല. ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.
സ്‌കൂളുകളും കോളജുകളും അടച്ചിടണമെന്നാണ് നാലാം ഘട്ട ലോക്ഡൗണിനെക്കുറിച്ചുള്ള കേന്ദ്രനിര്‍ദേശം. അതിനാലാണ് പരീക്ഷകളും സംസ്ഥാനത്ത് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ബസ്ചാര്‍ജ് കൂടും, എന്നാൽ ഇരട്ടിയാക്കില്ല. ബസുകള്‍ ജില്ലകള്‍ക്കുള്ളില്‍ നിയന്ത്രിതമായിട്ടായിരിക്കും സര്‍വീസ് നടത്തുക. അതും പരാമാവധി 24 യാത്രക്കാരെ വെച്ച് ഹ്രസ്വദൂര സര്‍വീസ് നടത്താനാണ് തീരുമാനം.
സ്വകാര്യ വാഹനങ്ങളില്‍ ജില്ല വിട്ടുള്ള യാത്രകള്‍ക്കുള്ള പാസ് നിയന്ത്രണം തുടരും. എന്നാല്‍ പാസുകള്‍ നല്‍കുന്നതിൽ ഇളവുകളുണ്ടാവും.
Photo Courtesy : Google/ images are subject to copyright