പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ അകപ്പെട്ടവരുടെ കൃത്യമായ കണക്ക് ശേഖരിക്കാനാകാതെ ജില്ലാ ഭരണകൂടം.
രാജമല പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ അകപ്പെട്ടവരുടെ കൃത്യമായ കണക്ക് ശേഖരിക്കാനാകാതെ ജില്ലാ ഭരണകൂടം. ആദ്യം വാര്‍ഡ് മെമ്പറുടെയും മറ്റും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 78 പേര്‍ ലയങ്ങളില്‍ അപകട സമയത്ത് താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 83 പേര്‍ താമസമുണ്ടായിരുന്നതായും അതില്‍ അഞ്ച് പേര്‍ സ്ഥലത്തില്ലെന്നുമായിരുന്നു കണ്ടെത്തിയത്. എന്നാൽ ഇനി കണ്ടെത്താനുള്ളവരില്‍ കൂടുതലും കുട്ടികളാണ്.
കണ്ണന്‍ ദേവന്‍ കമ്പനിയുടെ കണക്ക് പ്രകാരം നാല് ലയങ്ങളിലായി 82 പേര്‍ ഉണ്ടായിരുന്നു. ഇതനുസരിച്ച് 82 പേര്‍ അപകടത്തില്‍പ്പെട്ടതായും ഇതില്‍ 12 പേരെ രക്ഷപ്പെടുത്തിയെന്നുമാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടം പറയുന്നത്. അങ്ങനെയെങ്കില്‍ 70 പേര്‍ ദുരന്തത്തിന് ഇരയായി. അമ്പതോളം പേരുടെ മൃതദേഹമാണ് ഇന്നലെ വരെ കണ്ടെത്താനായത്.
പിറന്നാള്‍ ആഘോഷത്തിൻ്റെ ഭാഗമായും അല്ലാതെയും ഇവിടെ ചിലരുടെ ബന്ധുക്കള്‍ എത്തിയിരുന്നു. ഇത് സ്ഥലത്തെത്തിയവരും ആവര്‍ത്തിക്കുന്നു. എന്നാല്‍ അപകടം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇതില്‍ ഇതുവരെ വ്യക്തതയില്ല.
Photo Courtesy : Google/ images are subject to copyright