പുതിയ പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി;നിയമസഭയില്‍ ചര്‍ച്ച ചെയ്യും.
പുതിയ പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി അഭിപ്രായം കേട്ടശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാകൂയെന്നും അദ്ദേഹംവ്യക്തമാക്കി.
പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
സ്ത്രീകളും ട്രാൻസ്‍ജെൻഡർ വിഭാഗങ്ങളും ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില് ഉണ്ടാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നിയമത്തിൻ്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്‌ട് ഭേദഗതി വരുത്തണമെന്ന് തീരുമാനിച്ചത്.
ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും ആശങ്ക പ്രകടപ്പിച്ചു. ഈ സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഈ വിഷയത്തെക്കുറിച്ച് വിശദമായ ചർച്ചചെയ്തശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ.
Photo Courtesy : Google/ images are subject to copyright