അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ബൈഡന്‍ മണിക്കൂറുകള്‍ക്കകം തിരുത്തിയത് ഡൊണാൾഡ് ട്രംപിൻ്റെ 17 വിവാദ ഉത്തരവുകൾ.
അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തിരുത്തിയത് ഡൊണാൾഡ് ട്രംപിൻ്റെ 17 വിവാദ ഉത്തരവുകൾ. അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ബൈഡന്‍ അമേരിക്കയുടെ തന്നെ സുപ്രധാന നയങ്ങളിലാണ് മാറ്റം വരുത്തിയത്.
കോവിഡ് മഹാമാരിയെ നേരിടുന്നതിൻ്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി. ട്രംപിൻ്റെ പാരിസ്ഥിതിക അജണ്ട ബൈഡന്‍ തിരുത്തിയെഴുതി. കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പിന്‍വലിച്ചു. മന്ദഗതിയിലുള്ള സാമ്പത്തിക ശക്തി ഉയര്‍ത്തുന്നതിനും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ബൈഡന്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ വൈറ്റ്ഹൗസില്‍ എത്തിയ ബൈഡന്‍, ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ഒപ്പിട്ടു. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്.
വിസ നിയമങ്ങളിലും അഭയാര്‍ത്ഥി പ്രശ്നത്തിലും കൂടുതല്‍ ഉദാരമായ നടപടികള്‍ ഉടന്‍ ഉണ്ടാകും. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം മരവിപ്പിക്കാനും കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും കുടിയേറ്റ വിലക്ക് നീക്കാനുമുള്ള ഉത്തരവുകള്‍ ജോ ബൈഡന്‍ ആദ്യ ദിനം ഒപ്പിട്ടവയിലുണ്ട്.
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റത് ഇന്നാണ്. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.
വെല്ലുവിളികളെ നേരിടാന്‍ താന്‍ തയ്യാറാണെന്നും വര്‍ണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്ക്കുമെതിരെ നില കൊള്ളുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചു. ഐക്യത്തിനുള്ള ആഹ്വാനമാണ് പ്രസംഗത്തിലുടനീളം ബൈഡന്‍ നല്‍കിയത്. താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.
അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ കറുത്ത വംശജയും ഇന്ത്യന്‍ വംശജയുമാണ് കമല ഹാരിസ്.
Photo Courtesy : Google/ images are subject to copyright