പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിക്കും; സ്വീകരിക്കുന്നത് രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തില്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിക്ക് പുറമേ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന്‍ സ്വീകരിക്കുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ടാംഘട്ടത്തിലായിരിക്കും പ്രധാനമന്ത്രി ഉള്‍പ്പടെയുളളവര്‍ വാക്സിന്‍ സ്വീകരിക്കുക. എന്നാല്‍ ഇത് എപ്പോഴാണെന്ന് വ്യക്തമല്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം തുടങ്ങിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രിയാണ് വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കിയത്. ആദ്യഘട്ടത്തിലെ വിതരണത്തിനായി 1.65 കോടി വാക്സിന്‍ ഡോസാണ് സമാഹരിച്ചിരുന്നത്.
പാര്‍ശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നല്‍കിയതെന്നും അതിനാലാണ് കേന്ദ്രമന്ത്രിസഭയിലെ ഉന്നതര്‍ അടക്കം വാക്സിന്‍ സ്വീകരിക്കാത്തതെന്നും കോണ്‍ഗ്രസ് ഉള്‍പ്പടെയുളള ചില പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
അതേസമയം, ലോകരാജ്യങ്ങള്‍ക്കായുള്ള കൊറോണ വാക്‌സിന്‍ കയറ്റുമതി തുടര്‍ന്ന് ഇന്ത്യ. രാജ്യത്ത് നിന്നും നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ന് കൊറോണ പ്രതിരോധ വാക്‌സിന്‍ കയറ്റി അയക്കും.
കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യ കൊറോണ വാക്‌സിന്‍ കയറ്റുമതിയ്ക്ക് തുടക്കം കുറിച്ചത്. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്നലെ വാക്‌സിനുകള്‍ കയറ്റുമതി ആരംഭിച്ചത്. വരും ദിവസങ്ങളിലും ഇത് തുടരും.
കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിൻ്റെ ഭാഗമായി നേപ്പാളിനും, ബംഗ്ലാദേശിനും അവശ്യസാധനങ്ങള്‍ ഇന്ത്യ നല്‍കിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ തയ്യാറായാല്‍ ലോകരാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright