കേരളത്തിലേയ്ക്കുള്ള ആദ്യ ബാച്ച് കൊവിഡ് വാക്‌സിന്‍ എത്തി; വാക്‌സിൻ കുത്തിവയ്പ്പ് ശനിയാഴ്ച ആരംഭിയ്ക്കും.
കേരളത്തിലേയ്ക്കുള്ള ആദ്യ ബാച്ച് കൊവിഡ് വാക്‌സിന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. വാക്‌സിനുമായുള്ള ആദ്യ വിമാനം രാവിലെ 11 മണിക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇൻഡിഗോ എയര്‍ വിമാനത്തിലാണ് വാക്സിന്‍ എത്തിച്ചത്.
ആദ്യ ബാച്ച് വാക്‌സിന്‍ ജില്ലാ കലക്ടറുടെയും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. 1,33,500 ഡോസ് കൊവിഷീല്‍ഡ് വാക്സിനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. രണ്ടാമത്തെ വിമാനം വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
ശീതീകരിച്ച പ്രത്യേക വാഹനങ്ങളില്‍ വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടു പോയി. 1,80,000 വാക്‌സിന്‍ അടങ്ങിയ 25 പെട്ടികളാണ് നെടുമ്പശ്ശേരിയില്‍ എത്തിയത്. ഓരോ പെട്ടിയിലും 12,000 ഡോസ് വാക്‌സിന്‍ വീതമാണുള്ളത്. ഇന്‍ഡിഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ വിമാനത്താവളത്തില്‍ എത്തിയത്.
വാക്സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നും എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് എത്തിക്കുക. തിരുവനന്തപുരത്തെത്തുന്ന വാക്‌സിന്‍ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് നിന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കും വാക്‌സിന്‍ എത്തിക്കും.
വാക്‌സിന്‍ അടങ്ങിയ 10 പെട്ടികള്‍ ഉടന്‍ കോഴിക്കോട്ട് എത്തിയ്ക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നു 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങുന്നത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്സിനില്‍ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും.
Photo Courtesy : Google/ images are subject to copyright