മാസ്റ്ററിൻ്റെ രംഗങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നിര്‍ണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി; 400 വ്യാജ സൈറ്റുകള്‍ നിരോധിച്ചു.
നാളെ റിലീസ് ചെയ്യാനിരിക്കെ വിജയ് ചിത്രം ‘മാസ്റ്ററിൻ്റെ രംഗങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നിര്‍ണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. ഇതേ തുടര്‍ന്ന് 400 വ്യാജ സൈറ്റുകള്‍ നിരോധിച്ചു. കൂടാതെ വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍, ബിഎസ്‌എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വിതരണകാര്‍ക്കായി നടത്തിയ ഷോയില്‍ നിന്ന് രംഗങ്ങള്‍ ചോര്‍ന്നതായാണ് സംശയം. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ തേടി സമീപിച്ച നിര്‍മ്മാണ കമ്പനിയ്ക്ക് അനുകൂലമായാണ് ഹൈക്കോടതി ഉത്തരവ്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കേയാണ് സീനുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതെ സമയം സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒന്നര വര്‍ഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്നാണ് സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചത്. അഭ്യര്‍ത്ഥനയുമായി മറ്റ് തമിഴ് സംവിധായകരും രംഗത്തെത്തി.
മാസ്റ്റര്‍ സിനിമയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും നിര്‍മ്മാണ കമ്പനി ആരോപിച്ചു. 2020 ല്‍ മാര്‍ച്ചില്‍ തുടങ്ങിയ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയേറ്ററുകള്‍ പൂട്ടിയിരുന്നു. പത്ത് മാസത്തെ ഇടവേളക്ക് ശേഷം കേരളത്തില്‍ തിയേറ്ററുകള്‍ നാളെ തുറക്കുമ്പോള്‍ വിജയ്യുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം ‘മാസ്റ്റര്‍’ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.
Photo Courtesy : Google/ images are subject to copyright