ഇന്ത്യയില്‍ ട്വിറ്റര്‍ നിരോധിക്കപ്പെടുമോ? ട്വിറ്ററിന് പകരം ‘കൂ’വിനെ അവതരിപ്പിച്ച് ബിജെപി
കേന്ദ്രസര്‍ക്കാരും മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററും തമ്മിലുള്ള യുദ്ധം പുതിയ തലത്തിലേക്ക് കടക്കുമ്ബോള്‍ സജീവമാകുന്ന ചോദ്യമാണ് ഇന്ത്യയില്‍ ട്വിറ്റർ ഇനിയെത്രകാലം.
കര്‍ഷകസമരത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ട്വിറ്റര്‍ പൂര്‍ണമായി നടപ്പിലാക്കാത്തതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചത്. ട്വിറ്ററിനെ പിടിച്ചുകെട്ടാനുള്ള നടപടികള്‍ കേന്ദ്രം ഉടന്‍ കൈക്കൊണ്ടേക്കുമെന്നാണ് സൂചനകള്‍. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.
ട്വിറ്ററിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്ര ഐടി മന്ത്രി ശിവശങ്കര്‍ പ്രസാദ് ഇന്ന് പാര്‍ലമെന്റില്‍ പ്രതികരിച്ചത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്നായിരുന്നു മുന്നറിയിപ്പ്. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കണമെന്നും അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ മറ്റൊരു നിലപാടുമായി പ്രവര്‍ത്തിക്കുക എന്ന കമ്പനികളുടെ നയം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഖാലിസ്ഥാന്‍ ബന്ധമുള്ളതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ അക്കൗണ്ടുകള്‍ എന്ന് ചൂണ്ടിക്കാട്ടി 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ട്വിറ്റര്‍ വഴങ്ങിയില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ചതില്‍ ഒരു വിഭാഗം അക്കൗണ്ടുകള്‍ മാത്രമാണ് ട്വിറ്റര്‍ ഒഴിവാക്കിയത്. ഇവ ഇന്ത്യയ്ക്ക് പുറത്ത് സജീവമായിരിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. മാധ്യമ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനാകില്ലെന്നും അത് ഇന്ത്യന്‍ ഭരണഘടനയിലെ അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നും ട്വിറ്റര്‍ നിലപാടറിയിച്ചു. ട്വിറ്ററിൻ്റെ ഈ മറുപടി കേന്ദ്രത്തിന് വലിയ തിരിച്ചടിയായി.
ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ വിഷയത്തില്‍ പ്രതികരിച്ച ട്വിറ്ററിൻ്റെ നടപടി അസാധാരണമെന്നായിരുന്നു കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി പാര്‍ലമെന്‍റില്‍ കടുത്ത വിമര്‍ശനം ട്വിറ്ററിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
കര്‍ഷക സമരം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെ റിഹാന ഇന്ത്യന്‍ ഭരണകൂടത്തെ വിറപ്പിച്ചു എന്ന മാധ്യമപ്രവര്‍ത്തക കാരന്‍ ആറ്റിയയുടെ ട്വീറ്റിന് ലൈക് ചെയ്ത ട്വിറ്റർ സി ഇ ഒയുടെ നടപടിയും കേന്ദ്രത്തിൻ്റെ അനിഷ്ടത്തിനിടയാക്കി.
ഇങ്ങനെ ട്വിറ്ററും കേന്ദ്രവും തുറന്ന വാഗ്വാദത്തിലേര്‍പ്പെടുന്ന ഘട്ടത്തിലാണ് ഇന്ത്യയില്‍ ട്വിറ്റര്‍ നിരോധിക്കപ്പെടുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്. ഭരണകൂട വിമര്‍ശനങ്ങളുടെ വായ മൂടിക്കെട്ടാന്‍ പല രാജ്യങ്ങളിലും ഇതിന് മുന്‍പ് ട്വിറ്ററിനെ നിരോധിച്ച അനുഭവവും നമ്മുക്ക് മുന്നിലുണ്ട്.
ട്വിറ്ററിനെതിരെയായ കേന്ദ്രത്തിന്റെ തുറന്ന പോരിനിടെയാണ് ട്വിറ്ററിന് ബദല്‍ എന്ന നിലയില്‍ കൂ എന്ന ആപ്ലിക്കേഷനെ ബി ജെ പി കേന്ദ്രങ്ങള്‍ തന്നെ പരിചയപ്പെടുത്തുന്നത്. കേന്ദ്രത്തിന്റെ ആത്മനിര്‍ഭര്‍ ആപ്പ് ചലഞ്ചില്‍ വിജയിച്ച ബെംഗളൂരു ആസ്ഥാനമായ ബോംബിനെറ്റ് ടെക്‌നോളജീസാണ് ‘കൂ’ എന്ന ആപ്പിന് പിന്നില്‍.
ട്വിറ്ററിന് സമാനമായ ശൈലിയില്‍ അവതരിപ്പിച്ച കൂ വിലേക്ക് മാറാന്‍ ബി ജെ പി നേതാക്കള്‍ ആഹ്വാനം ചെയ്ത് കഴിഞ്ഞു. കേന്ദ്ര ഐ ടി മന്ത്രി ശിവശങ്കര്‍ പ്രസാദ്, കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയ പ്രമുഖര്‍ ‘കൂ’ വില്‍ അക്കൗണ്ട് ആരംഭിച്ചു. ദേശീയ തലത്തില്‍ ‘കൂ’ വിനെ ജനകീയമാക്കാന്‍ ബിജെപി ഓനൗദ്യോഗിക ക്യാമ്ബയിനും തുടങ്ങിയെന്നാണ് വിവരം. എന്നാല്‍, ട്വിറ്ററിനെ രാജ്യത്ത് നിരോധിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണോ ഇതെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം.
ഇന്ത്യയില്‍ അത് എളുപ്പമാകില്ലെന്ന് ബിജെപി സര്‍ക്കാരിനും നന്നായറിയാം. വിമര്‍ശിക്കുന്നവരെ എതിരാളികളാക്കുന്നതിന് പകരം വിമര്‍ശനങ്ങളിലെ ഗൗരവം തിരിച്ചറിഞ്ഞ് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളാകണം ഭരകൂടങ്ങള്‍ നടത്തേണ്ടത്.
Photo Courtesy : Google/ images are subject to copyright