സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ആരെയും സ്ഥിരപ്പെടുത്തരുത്; ചീഫ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി.
സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പനികളിലും കോര്‍പ്പറേഷനുകളിലും സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷിചേര്‍ത്താണ് ജസ്റ്റിസ് എം.കെ. ജയശങ്കര്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. താത്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിര്‍ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്കെല്ലാം ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്‌മെന്റില്‍ (ഐ.എച്ച്.ആര്‍.ഡി) വര്‍ഷങ്ങളായി താല്കാലിക ജീവനക്കാരായി ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. നേരത്തെ ഇതേയാവശ്യം ഉന്നയിച്ചു ഇവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു.
ഒരു തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്നതിൻ്റെ പേരില്‍ സ്ഥിരപ്പെടുത്തണമെന്ന അവകാശം ഉന്നയിക്കാന്‍ കഴിയില്ലന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി വിശദീകരിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, പൊതമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളേപ്പോലുള്ള സ്വയം ഭരണ സ്ഥാപനങ്ങള്‍, പ്രത്യേക ആവശ്യത്തിനായി രൂപം നല്‍കിയ എസ്.പി.വി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍) സര്‍ക്കാരുമായി ബന്ധപ്പെട്ട് പൊതു പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൊന്നിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി ഉമാദേവി കേസില്‍ പറഞ്ഞിട്ടുണ്ട്.
സുപ്രീം കോടതി വിധി കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. അതിനാല്‍ ഈ സ്ഥാപനങ്ങള്‍ക്കും ഇവയുടെ മേലധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Photo Courtesy : Google/ images are subject to copyright