ട്രോളിങ് നിരോധനം ജൂൺ 9ന് നിലവിൽ വരും
2021ലെ ട്രോളിങ് നിരോധനം ജൂൺ 9ന് അർദ്ധരാത്രി 12 മുതൽ ജൂലൈ 31ന് അർദ്ധരാത്രി 12 വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അറിയിച്ചു. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ജില്ലാ കലക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ വിഡിയോ കോൺഫറൻസ് വഴി നടന്ന പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.
ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊർജിതമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുകയുടെ വിതരണവും വേഗത്തിലാക്കും. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ മത്സ്യബന്ധനം, വിപണനം എന്നിവ തടസപ്പെടാതിരിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കണം. കോവിഡ് പശ്ചാത്തലത്തിൽ മത്സ്യം കൈകാര്യം ചെയ്യാൻ ഏർപ്പെടുത്തിയ മാർഗ നിർദേശങ്ങൾ ട്രോളിങ് നിരോധന കാലയളവിലും ബാധകമായിരിക്കും. കടൽ സുരക്ഷയുടെയും തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യതൊഴിലാളികൾ ബയോമെട്രിക് ഐഡി കാർഡ് / ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അടിയന്തരമായി ഏകീകൃത കളർ കോഡിങ് നടത്തണം.
ജൂൺ ഒൻപതിന് വൈകിട്ടോടെ ട്രോളിങ് ബോട്ടുകൾ എല്ലാം കടലിൽനിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സുമെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം.
Photo Courtesy : Google/ images are subject to copyright