ആളൂരിന്റെ തന്ത്രം വിഫലം, വിസ്മയ കേസിൽ പ്രതി കിരണിന്റെ ജാമ്യാപേക്ഷ തള്ളി
വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യമില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ. ബി.എ. ആളൂർ മുഖേന കിരൺകുമാർ ശാസ്താംകോട്ട കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. തുടർന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ.ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
പോലീസ് മനഃപൂർവം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും പോലീസ് ഇത്രയും ശുഷ്കാന്തി വേറൊരു കേസിലും കാണിച്ചിട്ടില്ലെന്നും ഈ കേസിൽ അവർ അമിതാവേശമാണ് കാണിക്കുന്നതെന്നും സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും കിരൺകുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെനന്നും ഇത്രയും കാലത്തിനിടയിൽ ഒരു കേസിൽ പോലും പ്രതി ചേർക്കപ്പെട്ടിട്ടില്ലെന്നുമാണ് ബി.എ. ആളൂർ നേരത്തെ കോടതിയിൽ വാദിച്ചത്.
ആളൂരിന്റെ ഈ വാദങ്ങൾ എ.പി.പി. കാവ്യനായർ എതിർത്തു. നിലവിൽ ചുമത്തിയിരിക്കുന്ന 304 ബി. (സ്ത്രീധനപീഡനം മൂലമുള്ള മരണം) വകുപ്പ് മാത്രം ചുമത്താവുന്ന കേസല്ലെന്നും മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണ പുരോഗതിയനുസരിച്ച് മറ്റു പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും അവർ വാദിച്ചു. കസ്റ്റഡിയിൽ വാങ്ങിയെങ്കിലും പ്രതിക്ക് കോവിഡ് ബാധിച്ചതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രോഗം മാറുന്നതനുസരിച്ച് പ്രതിയെ കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂട്ടർ എതിർവാദം ഉന്നയിച്ചു.ഇതോടെ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.