കേരളത്തിന് കൂടുതല്‍ ആശ്വാസമായി നിപ്പ പരിശോധനാഫലം.
കേരളത്തിന് കൂടുതല്‍ ആശ്വാസമായി നിപ്പ പരിശോധനാഫലം. ഏറ്റവും ഒടുവില്‍ പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച അഞ്ച് പേരുടെ സാമ്പിളുകളുടെ ഫലം ഉള്‍പ്പെടെ ഇരുപത് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടിയാണ് നെഗറ്റീവായത്. 15 പേരുടെ പരിശോധന നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളില്‍ തയ്യാറാക്കിയ പ്രത്യേക ലാബിലാണ്. ഇതുള്‍പ്പെടെ ഇരുപത് ഫലങ്ങളാണ് നെഗറ്റീവായത്. ഇതോടെ മരിച്ച കുട്ടിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന 30 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവായി.
കഴിഞ്ഞ ദിവസം നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ള 17 പേരില്‍ നാലുപേര്‍ക്ക് മാത്രമാണ് ചെറിയതോതില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടായത്. ഇവര്‍ ഉള്‍പ്പെടെ ആകെ 58 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 21 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി പുറത്ത് വരും.
കുട്ടിയുമായി വളരെ അടുത്ത സമ്പര്‍ക്കമുള്ള കൂടുതല്‍ പേര്‍ നെഗറ്റീവാണെന്നുള്ളത് ഈ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ ഒരേസമയം 96 പേരുടെ പരിശോധന നടത്തുവാനുള്ള സജ്ജീകരണമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന പരിശോധനയ്ക്ക് ഒപ്പം കൂടുതല്‍ രോഗ ലക്ഷണങ്ങള്‍ ഉളളവരുടെ സാംബിളുകള്‍ പൂനെയിലേക്ക് അയച്ച ശേഷമായിരിക്കും അന്തിമമായി ഫലം പുറത്ത് വിടുകയെന്നും മന്ത്രി അറിയിച്ചു.
പരിശോധനാ ഫലങ്ങള്‍ ആശ്വാസകരമാണെങ്കിലും ഉറവിടം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായി ഭോപ്പാലില്‍ നിന്നുള്ള കേന്ദ്ര സംഘത്തിൻറെ സഹായം തേടിയിട്ടുണ്ട്. അവര്‍ ഇന്ന് വരുമെന്ന് അറിയിച്ചിരുന്നെങ്കിലും സംഘത്തിലെ ഒരാള്‍ക്കുണ്ടായ അസൗകര്യം മൂലം യാത്ര ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. റോഡ് മാര്‍ഗം ഭോപ്പാലില്‍ നിന്നും ഇന്ന് യാത്ര തുടരുന്ന കേന്ദ്ര സംഘം രണ്ട് ദിവസത്തിനുള്ളില്‍ കോഴിക്കോട് എത്തിയ ശേഷം വിവിധ വകുപ്പുകളെ എകോപിച്ച് ഉറവിടം കണ്ടെത്തുവാനുള്ള ശ്രമം തുടരും. ഇതിനോടൊപ്പം നിലവില്‍ മൃഗസംരക്ഷണ, വനം വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന പരിശോധനകളും, സാമ്ബിള്‍ ശേഖരണവും ചാത്തമംഗലം പഞ്ചായത്തിലും, സമീപ പ്രദേശങ്ങളിലും തുടരുമെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ നെഗറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗം റിപ്പോട്ട് ചെയ്ത ചാത്തമംഗലം, കൊടിയത്തൂര്‍ പഞ്ചായത്തിലും, മുക്കം നഗരസഭയിലും സമീപ പ്രദേശങ്ങളിലും നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതില്‍ അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടാവും. അതുവരെ ചാത്തമംഗലം പഞ്ചായത്തിലെ പ്രധാനപാത ഒഴികെ മറ്റ് വഴികള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കും. വിവിധ വകുപ്പുകളുടെ ഏകോപനയോഗങ്ങള്‍ ഇന്നും തുടരും. മന്ത്രിമാരുടെ സംഘം നിലവില്‍ കോഴിക്കോട് തുടരുമെന്നും, മടങ്ങുന്ന കാര്യത്തിലും ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം തീരുമാനം ഉണ്ടാകുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona