മെയ്ഡ് ഇന്‍ ഇന്ത്യ കോവിഡ് വാക്സിന് പരീക്ഷണത്തിന് അനുമതി.
5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് -19 വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ ലിമിറ്റഡിന്‌അനുമതി നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). അംഗീകൃത പ്രോട്ടോക്കോള്‍ അനുസരിച്ച് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന്റെ ഘട്ടം 2, 3 ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.
രാജ്യത്ത് 10 ഇടങ്ങളിലായിട്ടായിരിക്കും ട്രയല്‍ നടത്തുക. കോവിഡ് -19 വിദഗ്ദ്ധ സമിതിയുടെ (എസ്‌ഇസി) ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഡിസിജിഐ അനുമതി നല്‍കിയത്.
നേരത്തെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈഡസ് കാഡിലയുടെ സൂചി രഹിത കോവിഡ് -19 വാക്സിന്‍ ZyCoV-D ന് അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു. ഇത് രാജ്യത്തെ 12-18 വയസ്സിനിടയിലുള്ളവര്‍ക്കുള്ള ആദ്യ വാക്സിന്‍ ആണ്. അതേസമയം 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ 2/3 ക്ലിനിക്കല്‍ പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ബയോളജിക്കല്‍ ഇ യുടെ കോവിഡ് പ്രതിരോധ വാക്സിന്‍ കോര്‍ബെവാക്സ് നിലവില്‍ മുതിര്‍ന്നവരില്‍ 2/3 ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡിസംബറോടെ ബയോളജിക്കല്‍ ഇ 30 കോടി ഡോസ് കോര്‍ബെവാക്സ് കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കോര്‍ബെവാക്സ് നിര്‍മ്മാതാക്കളുമായി മന്ത്രാലയം 30 കോടി വാക്സിന്‍ ഡോസുകള്‍ റിസർവ്വ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona