മഴയും വനത്തിലെ ഉരുള്‍പൊട്ടലും, ആദിവാസി കോളനികളും ഒറ്റപ്പെട്ടു.
തുടര്‍ച്ചയായ മഴയും വനത്തിലെ ഉരുള്‍പൊട്ടലും മൂലം ആദിവാസി കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി. മിക്ക ആദിവാസി കോളനികളും ഒറ്റപ്പെട്ടു. ജീപ്പ് യാത്രപോലും അസാധ്യമാണ്. അരിയാവിള ആദിവാസി ഊരിലേക്ക് വാഹനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി ആദിവാസി വികസന പദ്ധതിയില്‍ 14.5 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. അഗസ്ത്യവനത്തില്‍ കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ചവയാണിവ. റോഡില്‍ പേരിനുപോലും ടാര്‍ കാണാനില്ല. വനം വകുപ്പും ട്രൈബല്‍ വകുപ്പും വനത്തില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുറംലോകം അറിയാറില്ല. അധികൃതര്‍ പരിശോധന നടത്താറുമില്ല. കള്ളക്കേസില്‍ കുടുക്കുമെന്ന ഭയത്താല്‍ ആദിവാസികള്‍ പോരായ്മകള്‍ പുറത്ത്പറയാറുമില്ല.
മിക്ക സെറ്റില്മെന്റിലേക്കുമുള്ള യാത്ര വളരെയേറെ ദുരിതപൂര്‍ണമാണ്. ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള റോഡില്‍ മലവെള്ളത്തിെന്റ കുത്തൊഴുക്കും കൂടിയായപ്പോള്‍ യാത്ര കടുപ്പമേറി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി നേതാക്കള്‍ കുറ്റിച്ചല്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഗുണമുണ്ടായില്ല. റോഡിന്റെ ശോച്യാവസ്ഥ കാരണം ആദിവാസികള്‍ക്ക് പുറംനാട്ടിലെത്താനാകുന്നില്ല. പല സെറ്റില്മെന്റുകളിലേയും ആദിവാസികള്‍ വനവിഭവങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഓട്ടോയെയാണ് ആശ്രയിക്കുന്നത്. ഇപ്പോള്‍ ഓട്ടോ സര്‍വ്വീസില്ല. വനത്തിലേക്ക് പോകുന്ന ഓട്ടോകള്‍ പതിവായി വര്‍ക്ക് ഷോപ്പിലാകുന്നത് കാരണമാണ് ഓട്ടം പോകാത്തതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഇതിനിടെ ആദിവാസികള്‍ കാട്ടുകല്ലുകളും കമ്പുകളും ഉപയോഗിച്ച് റോഡുകള്‍ താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona