ആലത്തൂരില്‍നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി.
ദിവസങ്ങള്‍ക്കുമുൻപ് ആലത്തൂരില്‍നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി. ചെന്നൈയിലേക്ക് ട്രെയിനില്‍ കയറുമ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ തിരിച്ചറിയുകയായിരുന്നു. അവര്‍ ആര്‍.പി.എഫിന് വിവരം നല്‍കിയതിനെത്തുടര്‍ന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി നിയോഗിച്ച പൊലീസ് സംഘത്തിന് കുട്ടികളെ കൈമാറി. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ളവ സ്വീകരിച്ച് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി മുൻപാകെ ഓണ്‍ലൈനായി ഹാജരാക്കിയ ശേഷമാകും രക്ഷിതാക്കള്‍ക്കൊപ്പം അയക്കുക. തുടര്‍ന്ന് ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കും.
നവംബര്‍ മൂന്ന് മുതലാണ് ഒൻപതാം ക്ലാസില്‍ പഠിക്കുന്ന ഇരട്ട സഹോദരികളെയും സഹപാഠികളായ രണ്ടുപേരെയും കാണാതായത്. പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും മറ്റും നടക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവര്‍ ഗോവിന്ദാപുരം ചെക്ക്പോസ്റ്റ് വഴി കടന്നെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കുട്ടികളുടെ കൈവശം ആഭരണവും പണവുമുണ്ടായിരുന്നു. എന്തിനാണ് വീട് വിട്ടതെന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഡിവൈ.എസ്.പി കെ.എം. ദേവസ്യ നിയോഗിച്ച ആലത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് വിഭാഗമായി തിരിഞ്ഞാണ് അന്വേഷണം നടത്തിയിരുന്നത്. പൊള്ളാച്ചി, പഴനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുക്കളും പലയിടങ്ങളിലായി അന്വേഷിച്ചിരുന്നു. കുട്ടികളെ കണ്ടെത്തിയതോടെ ഒരാഴ്ചയോളം നീണ്ട ആശങ്കക്കാണ് വിരാമമായത്. ആലത്തൂരില്‍നിന്നുതന്നെ ഫെബ്രുവരിയില്‍ കാണാതായ കാവശ്ശേരി സ്വദേശി, ആഗസ്തില്‍ കാണാതായ പുതിയങ്കം സ്വദേശിനിയായ വിദ്യാര്‍ഥിനി എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona