ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥാനസർക്കാരിനോട് കേന്ദ്രം വിശദീകരണം തേടി
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥാനസർക്കാരിനോട് കേന്ദ്രം വിശദീകരണം തേടി. ബെന്നിച്ചൻ തോമസ് ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാൽ നടപടിയെടുക്കാൻ കേന്ദ്രാനുമതി വേണമെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് കേന്ദ്രമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് 48 മണിക്കൂറിനുള്ളിൽ കേന്ദ്രത്തെ അറിയിക്കണമെന്നാണ് ചട്ടം. നടപടിയുടെ കാരണം ഉടൻ അറിയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ബെന്നിച്ചന്‍റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഐഎഫ്എസ് അസോസിയേഷൻ സമ്മർദ്ദം ചെലുത്തുമ്പോഴാണ് കേന്ദ്ര ഇടപെടൽ. നടപടി പിൻവലിക്കണമെന്നാവശ്യവുമായി വനംമേധാവി പി കെ കേശവൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേ ആവശ്യവുമായി ഐഎഫ്എസ് അസോസിയേഷൻ വനംമന്ത്രി എ കെ ശശീന്ദ്രനെയും കണ്ടു.
നവംബർ 11-നാണ് ബെന്നിച്ചൻ തോമസിനെ സംസ്ഥാനസർക്കാർ സസ്പെൻഡ് ചെയ്യുന്നത്. ബെന്നിച്ചൻ അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചു, സർക്കാരിന്‍റെ പ്രഖ്യാപിത നിലപാടുകൾക്കെതിരെ പ്രവർത്തിച്ചു എന്ന് കാട്ടിയാണ് സസ്പെൻഷൻ. ബെന്നിച്ചനെ സസ്പെൻഡ് ചെയ്തതിനൊപ്പം മന്ത്രിസഭായോഗം വിവാദമരംമുറി ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona