കസ്തൂരിയുമായി സംസ്ഥാനത്ത് ഏഴ് പേർ അറസ്റ്റിൽ
കസ്തൂരി മാനില്‍ നിന്ന് ശേഖരിക്കുന്ന കസ്തൂരിയുമായി സംസ്ഥാനത്ത് ഏഴ് പേരെ പിടികൂടി. കോഴിക്കോട്ട് മൂന്ന് പേരാണ് വനം വിജിലന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. നെടുമ്പാശ്ശേരിയിൽ നാല് പേർ വനംവകുപ്പിന്റെ പിടിയിലായി. പന്തീരാങ്കാവ് സ്വദേശി അബ്ദുള്‍ സലാം, തലശ്ശേരി പെരിങ്ങത്തൂര്‍ സ്വദേശി ഹാരിസ്, കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി മുസ്തഫ എന്നിവരാണ് കോഴിക്കോട് പിടിയിലായത്. വനം വിജിലന്‍സ് വിഭാഗം എപിസിസിഎഫ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഫ്ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എം.ടി.ഹരിലാലിന്റെ നിര്‍ദ്ദേശത്തില്‍ കോഴിക്കോട് ഫ്ളയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും ഫോറസ്‌ററ് ഇന്റലിജിന്‍സ് വിഭാഗവും താമരശേരി റെയിഞ്ച് സ്റ്റാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് മാവൂര്‍ റോഡില്‍ കോട്ടൂളിയില്‍ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് സഹസികമായി കസ്തൂരി സഹിതം പിടികൂടുകയായിരുന്നു. കസ്തൂരി വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് ഫ്ളയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ പി. പ്രഭാകരന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ എ.എബിന്‍, സെക്ഷന്‍ ഫോറസ്‌ററ് ഓഫീസര്‍മാരായ ജഗദീഷ് കുമാര്‍, എം.വബീഷ്, ബീറ്റ് ഫോറസ്‌ററ് ഓഫീസര്‍മാരായ എ.ആസിഫ്, സി.മുഹമ്മദ് അസ്ലം, ശ്രീലേഷ് കുമാര്‍, കെ.വി.ശ്രീനാഥ്, ഡ്രൈവര്‍ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy : Google/ images are subject to copyright