കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ “നിപ്പ” വൈറസ് സാന്നിധ്യം
രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കേരളം, കര്‍ണ്ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം. ഐസിഎംആറിനു കീഴിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ആണ് പഠനം നടത്തിയത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും സര്‍വ്വേ പൂര്‍ത്തിയായി. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡിഷ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ വൈറസ് സാന്നിധ്യമില്ലെന്നും പഠനത്തിനു നേതൃത്വം നല്‍കിയ പ്രജ്ഞാ യാദവ് വ്യക്തമാക്കി.
അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാര്‍ പ്രദേശങ്ങളിലും കേരളത്തില്‍ കോഴിക്കോടും പഴംതീനി വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിരുന്നില്ല. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ സര്‍വ്വേ നടത്തിയതെന്നു അധികൃതര്‍ വ്യക്തമാക്കി. 2018 മെയ് മാസത്തില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും സമീപപ്രദേശങ്ങളിലുമായി നിപ്പ വൈറസ്ബാധ സ്ഥിരീകരിച്ച 18 പേരില്‍ 16 പേരും മരിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright